ദുബായ്: പുറംലോകത്തെ അറിയിക്കാതെ മാർച്ച് അവസാനം സൗദി അറേബ്യ ഇറാനിൽ വ്യോമാക്രമണം നടത്തിയെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. രണ്ടു പാശ്ചാത്യ ഉദ്യോഗസ്ഥരിൽനിന്നും രണ്ട്‌ ഇറാനിയൻ ഉദ്യോഗസ്ഥരിൽനിന്നുമാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. യു.എസ്.-ഇസ്രയേൽ ആക്രമണത്തിനു തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിലെ യു.എസ്. താവളങ്ങളിൽ നടത്തിയ പ്രത്യാക്രമണത്തിന്റെ ഭാഗമായി ഇറാൻ സൗദിയെയും ആക്രമിച്ചിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു സൗദിയുടേത്. എന്നാൽ, ഇറാനിൽ എവിടെയൊക്കെയാണ് സൗദി ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല.

To advertise here,

സൗദി ഇറാനെ ആക്രമിച്ചകാര്യം ആദ്യമായാണ് പുറത്തുവരുന്നത്. യു.എ.ഇ.യും ഇറാനിൽ വ്യോമാക്രമണം നടത്തിയെന്ന് ‘വോൾ സ്ട്രേറ്റ് ജേണൽ’ തിങ്കളാഴ്ച റിപ്പോർട്ടുചെയ്തിരുന്നു. ഇതിന്റെ വിശദാംശങ്ങളും വ്യക്തമല്ല. 

യു.എസുമായി ദൃഢമായ സൈനികബന്ധമുള്ള സൗദി, സംരക്ഷണത്തിനായി അവരുടെ സൈന്യത്തെ ആശ്രയിക്കുകയായിരുന്നു പതിവ്. എന്നാൽ, യു.എസിന്റെ സുരക്ഷാകവചം ഇറാൻ മറികടന്നതോടെയാണ് സൗദി തിരിച്ചടിച്ചത്. ഇറാനെ മുൻകൂട്ടി അറിയിച്ചശേഷമായിരുന്നു സൗദിയുടെ ആക്രമണം. സംഘർഷം രൂക്ഷമാകാതിരിക്കാൻ, അതിനുശേഷം ഇറാനുമായി സൗദി പതിവായി ബന്ധപ്പെട്ടു. സൗദിയിലെ ഇറാൻ സ്ഥാനപതിവഴിയും ഇടപെടലുകൾ നടത്തി. അങ്ങനെ സംഘർഷം ലഘൂകരിക്കാൻ രണ്ടുരാജ്യങ്ങളും തീരുമാനിച്ചെന്ന് ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് പറഞ്ഞു.

മാർച്ച് 25 മുതൽ 31 വരെ ഇറാനിൽനിന്ന് 105-ലേറെ ഡ്രോണുകളും മിസൈലുകളുമാണ് സൗദിയിൽ എത്തിയിരുന്നത്. എന്നാൽ, ഏപ്രിൽ ഒന്നുമുതൽ ആറുവരെയുള്ള ദിവസങ്ങളിൽ ഇവയുടെ എണ്ണം 25 ആയി ചുരുങ്ങിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.