ഇസ്ലാമാബാദ്: വിഭജനത്തിനുശേഷം ആദ്യമായി പാകിസ്താനിൽ സംസ്കൃതം പാഠ്യവിഷയമായി. ലാഹോർ യൂണിവേഴ്സിറ്റി ഓഫ് മാനേജ്‌മെൻ്റ് സയൻസസ് (LUMS) സംസ്കൃതം ഭാഷയിൽ നാല് ക്രെഡിറ്റ് കോഴ്‌സ് ആരംഭിച്ചു. മൂന്ന് മാസത്തെ വാരാന്ത്യ ശിൽപശാലയിൽ നിന്നാണ് ഈ സംരംഭം ഉടലെടുത്തത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രത്യേക താൽപര്യപ്രകാരമാണിത്.

To advertise here,

കോഴ്‌സിൻ്റെ ഭാഗമായി, വിദ്യാർഥികൾക്ക് മഹാഭാരതം ടെലിവിഷൻ പരമ്പരയിലെ പ്രശസ്തമായ തീം ആയ "ഹെ കഥ സംഗ്രാം കി"യുടെ ഉർദു പതിപ്പും പരിചയപ്പെടുത്തുന്നുണ്ട്. പഞ്ചാബ് യൂണിവേഴ്സിറ്റി ലൈബ്രറിയിൽ സമ്പന്നമായ സംസ്കൃത ശേഖരങ്ങളുണ്ടെന്ന് ഗുർമനി സെൻ്റർ ഡയറക്ടർ ഡോ. അലി ഉസ്മാൻ ഖാസ്മി ദ ട്രിബ്യൂണിനോട് പറഞ്ഞു.

"1930-കളിൽ പണ്ഡിതനായ ജെ.സി.ആർ. വൂൾനർ സംസ്കൃത കൈയെഴുത്തുപ്രതികളുടെ ഒരു വലിയ ശേഖരം പട്ടികപ്പെടുത്തിയിരുന്നു, എന്നാൽ 1947-ന് ശേഷം ഒരു പാക് ഗവേഷകകനോ വിദ്യാർഥിയോ പോലും ഈ ശേഖരവുമായി ഇടപഴകിയിട്ടില്ല. വിദേശ ഗവേഷകർ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്," അദ്ദേഹം പറഞ്ഞു. മഹാഭാരതവും ഭഗവദ്ഗീതയും ഉൾപ്പെടുത്തി ആരംഭിക്കാനിരിക്കുന്ന കോഴ്‌സുകളിലൂടെ സർവകലാശാല വിപുലീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്. "10-15 വർഷത്തിനുള്ളിൽ, ഗീതയെയും മഹാഭാരതത്തെയും കുറിച്ച് പാകിസ്താൻ കേന്ദ്രീകരിച്ചുള്ള പണ്ഡിതന്മാരെ നമുക്ക് കാണാൻ കഴിഞ്ഞേക്കും," ഡോ. ഖാസ്മി കൂട്ടിച്ചേർത്തു.

ഫോർമാൻ ക്രിസ്ത്യൻ കോളേജിലെ സോഷ്യോളജി അസോസിയേറ്റ് പ്രൊഫസർ ഡോ. ഷാഹിദ് റഷീദിൻ്റെ ശ്രമങ്ങളിലൂടെയാണ് ഈ മാറ്റം സാധ്യമായത്. "മനുഷ്യരാശിക്കായി വലിയ വിജ്ഞാനമാണ് ക്ലാസിക്കൽ ഭാഷകളിൽ അടങ്ങിയിരിക്കുന്നത് . ഞാൻ അറബിയും പേർഷ്യനും പഠിച്ചാണ് തുടങ്ങിയത്, പിന്നീട് സംസ്കൃതം പഠിച്ചു," ഡോ. റഷീദ് പറഞ്ഞു. ഓൺ‌ലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും കേംബ്രിഡ്ജ് സംസ്കൃത പണ്ഡിതയായ അന്റോണിയ റൂപ്പൽ, ഓസ്ട്രേലിയൻ ഇൻഡോളജിസ്റ്റ് മക്കോമാസ് ടെയ്‌ലർ എന്നിവരിൽ നിന്നും പഠിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്കൃതം പഠിക്കാനുള്ള തൻ്റെ തീരുമാനം പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് ഡോ. റഷീദ് പറഞ്ഞു. "ഞാൻ അവരോട് പറയുന്നു, നമുക്ക് എന്തുകൊണ്ട് പഠിച്ചുകൂടാ? ഇത് മുഴുവൻ പ്രദേശത്തിൻ്റെയും ബന്ധിപ്പിക്കുന്ന ഭാഷയാണ്. സംസ്കൃത വ്യാകരണകാരനായ പാണിനിയുടെ ഗ്രാമം ഈ പ്രദേശത്തായിരുന്നു. സിന്ധു നദീതട നാഗരികത കാലഘട്ടത്തിൽ ഇവിടെ ധാരാളം എഴുത്തുണ്ടായിട്ടുണ്ട്. സംസ്കൃതം ഒരു പർവതം പോലെയാണ് - ഒരു സാംസ്കാരിക സ്മാരകം. നമ്മൾ അത് സ്വന്തമാക്കണം. ഇത് നമ്മുടേത് കൂടിയാണ്; ഇത് ഒരു പ്രത്യേക മതവുമായി ബന്ധപ്പെട്ടതല്ല."

പരസ്പരം ക്ലാസിക്കൽ പാരമ്പര്യങ്ങൾ പഠിക്കാൻ ആളുകൾ ശ്രമിച്ചാൽ ദക്ഷിണേഷ്യയിൽ കൂടുതൽ ഏകീകൃതമായ അവസ്ഥ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. "ഇന്ത്യയിലെ കൂടുതൽ ഹിന്ദുക്കളും സിഖുകാരും അറബി പഠിക്കാൻ തുടങ്ങിയാൽ, പാകിസ്താനിലെ കൂടുതൽ മുസ്ലീങ്ങൾ സംസ്കൃതം സ്വീകരിച്ചാൽ, ഭാഷകൾ തടസ്സങ്ങളാകുന്നതിനു പകരം പാലങ്ങളാകുന്ന ഒരു പുതിയ, പ്രത്യാശ നിറഞ്ഞ തുടക്കത്തിന് ഇത് ദക്ഷിണേഷ്യയ്ക്ക് നൽകിയേക്കാം.", അദ്ദേഹം കൂട്ടിച്ചേർത്തു.