ഇസ്ലാമാബാദ്: ഷാർജയിൽനിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് പോകുന്നതിനിടെ കാണാതായ ചരക്ക് വിമാനം തകർന്നുവീണതായി സ്ഥിരീകരണം. വിമാനത്തിൽ ഉണ്ടായിരുന്ന അഞ്ചുപേർ മരിച്ചു. അറബിക്കടലിൽ കറാച്ചി തീരത്തിന് സമീപത്തായാണ് വിമാനം തകർന്നുവീണതെന്ന് പാകിസ്താൻ അറിയിച്ചു.

To advertise here,

ബോയിംഗ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പറന്നുയർന്ന് മണിക്കൂറുകൾ കഴിയുമ്പോൾ വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിമാനം അറബിക്കടലിൽ തകർന്നുവീണെന്ന് സ്ഥിരീകരിച്ചത്. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

ചൊവ്വാഴ്ച രാത്രി കറാച്ചിക്ക് സമീപംവെച്ചാണ് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. പാകിസ്താൻ സമയം രാത്രി 9.18-ഓടെ വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാറുള്ളതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചിരുന്നു. തുടർന്ന് വിമാനത്തെ സഹായിക്കാൻ കൺട്രോളർമാർ ശ്രമിച്ചെങ്കിലും 9.21-ഓടെ റഡാറിൽനിന്ന് വിമാനം അപ്രത്യക്ഷമായി. കറാച്ചിയിൽനിന്ന് ഏകദേശം 287 കിലോമീറ്റർ പടിഞ്ഞാറ് വെച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്.

വിമാനം അസ്വാഭാവികമായ രീതിയിൽ പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ഫ്ലൈറ്റ് ട്രാക്കിങ് സേവനമായ ഫ്ലൈറ്റ് റഡാർ 24-ലെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കടൽനിരപ്പിൽ നിന്ന് 1,100 അടി ഉയരത്തിൽവെച്ച് അവസാന സിഗ്നൽ ലഭിക്കുമ്പോൾ മിനിറ്റിൽ 22,400 അടി എന്ന വേഗതയിലാണ് വിമാനം താഴേക്ക് പോയിരുന്നത്.