ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായി പാകിസ്താന്റെ മധ്യസ്ഥതയിൽ നിർണായക സമാധാന ചർച്ചകൾ തുടരുന്നു. പാകിസ്താൻ ആഭ്യന്തര മന്ത്രി സയ്യിദ് മുഹ്‌സിൻ നഖ്‌വി വെള്ളിയാഴ്ച ഇറാനിയൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ചർച്ച നടത്തി. അമേരിക്കയുടെ ഏറ്റവും പുതിയ നിർദ്ദേശം ഇറാനിയൻ ഉദ്യോഗസ്ഥരുമായി പങ്കുവെക്കുന്നതിനായി ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും നഖ്‌വി ടെഹ്റാൻ സന്ദർശിച്ചിരുന്നു.

To advertise here,

യുഎസ്-ഇറാൻ സമാധാന പ്രക്രിയയിൽ വഴിത്തിരിവിനായി സയ്യിദ് മുഹ്‌സിൻ നഖ്‌വി കാര്യമായി ശ്രമം നടത്തുകയാണെന്നാണ്‌ അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കാൻ നഖ്‌വി 'ഷട്ടിൽ ഡിപ്ലോമസി'യിലൂടെ ശ്രമിക്കുകയാണെന്നാണ്‌ ഇസ്‌ന (ISNA) വാർത്താ ഏജൻസിയുടെ റിപ്പോർട്ട് ചെയ്യുന്നത്.

തിങ്കളാഴ്ച ഇറാന്റെ നിർദ്ദേശം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചതിനെ തുടർന്നാണ് നഖ്‌വി അമേരിക്കയുടെ ഏറ്റവും പുതിയ നിർദ്ദേശവുമായി ഇറാനിലെത്തിയത്. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം, ഇറാന്റെ യുറേനിയം ശേഖരം എന്നീ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴും  തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.

പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ ചർച്ചകൾക്കായി ടെഹ്റാനിലെത്തിയപ്പോൾ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന്റെ ആണവപദ്ധതികൾക്കെതിരെ കർശന മുന്നറിയിപ്പ് നൽകിയതായാണ് വിവരം. യുദ്ധം കാരണം എണ്ണവില വർദ്ധിക്കുകയും ആഗോള സമ്പദ്വ്യവസ്ഥ വെല്ലുവിളി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ, അറബ് രാജ്യങ്ങൾ സമാധാനത്തിനായി സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

തായ്‌വാനിലേക്കുള്ള ആയുധ വിതരണം അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചതും ഇസ്രയേൽ നേരിടുന്ന സുരക്ഷാ ഭീഷണികളും  ഇറാനിലെ സംഘർഷത്തിന് ആഴം കൂട്ടുകയാണ്‌. അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയോടെയാണ് പാകിസ്താന്റെ മധ്യസ്ഥശ്രമങ്ങളെ കാണുന്നത്.

ചർച്ചകളിൽ പുരോഗതിയുടെ സൂചനകളുണ്ടെന്ന്‌ അന്താരാഷ്ട്രമാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. ചർച്ചകൾ സംബന്ധിച്ച് 'ചില നല്ല സൂചനകൾ' ഉണ്ട് എന്നാണ് വ്യാഴാഴ്ച യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അഭിപ്രായപ്പെട്ടത്. അമേരിക്ക ഏറ്റവും പുതുതായി മുന്നോട്ടുവെച്ചിട്ടുള്ള നിർദ്ദേശം ചില വിടവുകൾ ഇല്ലാതാക്കിയതായി ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

യുറേനിയം സമ്പുഷ്ടീകരണത്തിലും ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിലും ഇരുപക്ഷവും ഇതുവരെ ധാരണയിലെത്തിയിട്ടില്ല. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽനിന്ന് ഇറാൻ ടോൾ പിരിക്കുന്നത് തുടരുന്നിടത്തോളം ഒരു പരിഹാരവും സാധ്യമല്ലെന്ന് റൂബിയോയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 'ചില നല്ല സൂചനകളുണ്ട്. ഞാൻ അമിതമായി ശുഭാപ്തിവിശ്വാസം പുലർത്താൻ ആഗ്രഹിക്കുന്നില്ല... അതിനാൽ അടുത്ത കുറച്ച് ദിവസങ്ങളിൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം.' റൂബിയോ പറഞ്ഞു.

ഇറാന്റെ യുറേനിയത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ അവകാശവാദം ആവർത്തിച്ചതിന് പിറ്റേന്നാണ് വെള്ളിയാഴ്ചത്തെ ‘ഷട്ടിൽ ഡിപ്ലോമസി’ നടന്നത്. 'ഹോർമുസ് തുറന്നതും സ്വതന്ത്രവും ആയിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഇതൊരു അന്താരാഷ്ട്ര ജലപാതയാണ്. ഞങ്ങൾക്ക് ടോളുകൾ വേണ്ട.' ട്രംപ് പറഞ്ഞു.

അതേസമയം, യുറേനിയം വിദേശത്തേക്ക് അയക്കരുതെന്ന് പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയി നിർദ്ദേശം നൽകിയിട്ടുള്ളതായി രണ്ട് മുതിർന്ന ഇറാനിയൻ സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ബോംബാക്രമണം പുനരാരംഭിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, തന്റെ നിബന്ധനകൾ അംഗീകരിക്കാൻ ഇറാനെ നിർബന്ധിക്കുന്നതിനായി അദ്ദേഹം ഉപരോധത്തെ തന്നെയാണ് ആശ്രയിക്കുന്നത്. 

ഇറാനിയൻ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള ഗതാഗതം തടഞ്ഞുകൊണ്ട് ഇറാന്റെ പെട്രോളിയം വരുമാനം കുറയ്ക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന തന്ത്രം. എന്നാൽ, ഇറാൻ ഈ ഉപരോധത്തെ വെല്ലുവിളിക്കുകയും മെച്ചപ്പെട്ട കരാറിനായി ചർച്ചകൾ തുടരുകയുമാണ് ചെയ്യുന്നത്.