ഇസ്ലാമാബാദ്: ഭീകരവാദസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിന്റെ പേര്, ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്‌ഐഎ)യുടെ ‘മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റു’കളുടെ പേരുകളടങ്ങിയ റെഡ്ബുക്കിൽ ഉൾപ്പെടുത്തി പാകിസ്താൻ. ഇയാളെ പിടികൂടാൻ ആവശ്യമായ വിവരങ്ങൾ നൽകുന്നവർക്ക് എഴുപതുലക്ഷംരൂപ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.

To advertise here,

ഒക്ടോബർ മാസത്തിൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) സമ്മേളനം നടക്കാനിരിക്കേയാണ്, ഭീകരവാദത്തിനെതിരേ തങ്ങളും നടപടികൾ കൈക്കൊള്ളുന്നുണ്ടെന്ന് കാണിക്കാനുള്ള പാകിസ്താന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്.

അസറിനെ പാകിസ്താനിൽനിന്ന് കാണാതായെന്നും അഫ്ഗാനിസ്ഥാനിൽ ഇയാൾ ഒളിവിൽ കഴിയുകയാണെന്നുമായിരുന്നു മുൻപ് പാകിസ്താൻ സ്വീകരിച്ചിരുന്ന നിലപാട്. 2021 മുതൽ ഇതേ നിലപാടിലാണ് ഇസ്ലാമാബാദ്. എന്നാൽ, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരപ്രകാരം അസർ, പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ നവാബ്ഷായിലുണ്ടെന്നാണ് വിവരമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എബിപി ലെെവ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. 

നേരത്തെ 2021-ലും എഫ്‌ഐഎ അസറിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. അന്ന് 50 ലക്ഷംരൂപയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇപ്പോൾ അത് 20 ലക്ഷം രൂപകൂടി ഉയർത്തി 70 ലക്ഷമാക്കിയിട്ടുണ്ട്.

മുംബൈ ഭീകരാക്രമണക്കേസിൽ ഉൾപ്പെട്ട 19 ഭീകരവാദികളുടെ പേരും എഫ്‌ഐഎ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 17 പേരുടെ ചിത്രങ്ങളും 26/11 ആക്രമണത്തിലെ അവരുടെ പങ്കാളിത്തവും വിശദമായി ചേർത്തിട്ടുമുണ്ട്.

എഫ്‌ഐഎയുടെ മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റുകളുടെ പട്ടികയിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 35 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. നിലവിൽ 1,804 മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റുകളാണ് പട്ടികയിലുള്ളത്. അഞ്ചുവർഷം മുൻപുണ്ടായിരുന്ന 1,330-ൽനിന്നാണ് ഈ വർധന.