ഇസ്ലാമാബാദ്: കശ്മീരിലെ തീവ്രവാദി പ്രവർത്തനങ്ങളുടെ ക്രൂര മുഖം തുറന്നുകാട്ടി പാക് മതപണ്ഡിതൻ. മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അടുത്ത അനുയായി കൂടിയായ മുഫ്തി സയീദ് ഖാൻ എന്ന പ്രമുഖ പാകിസ്താനി മതപണ്ഡിതനാണ് തീവ്രവാദികളുടെ ക്രൂരതകൾ ലോകസമക്ഷം തുറന്നുകാട്ടിയത്. കശ്മീരിലെ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന നിസ്സഹായരായ സ്ത്രീകളെയും പെൺകുട്ടികളെയും തീവ്രവാദികൾ വ്യവസ്ഥാപിതമായി ലൈംഗിക ചൂഷണത്തിന് വിധേയരാക്കുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ‘കശ്മീരും നമ്മുടെ കാപട്യവും’ എന്ന തലക്കെട്ടിൽ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഈ ഞെട്ടിക്കുന്ന കാര്യങ്ങൾ പങ്കുവെച്ചത്. പാക് അധീന കശ്മീരിലെ വിഷയങ്ങളാണ് ഇദ്ദേഹം പുറംലോകത്തെ അറിയിച്ചത്. 

To advertise here,

അഭയാർത്ഥി ക്യാമ്പുകളിലെ കശ്മീരി മുസ്ലീം സ്ത്രീകൾ ഒരു നേരത്തെ ഭക്ഷണത്തിനായി തങ്ങളുടെ ശരീരം വിൽക്കാൻ നിർബന്ധിതരാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വെറും ഒരു റൊട്ടിക്ക് വേണ്ടി ഈ സ്ത്രീകൾക്ക് ലൈംഗിക വൈകൃതങ്ങൾക്ക് വഴങ്ങേണ്ടി വരുന്നു. മതപ്പോരാളികൾ അഥവാ മുജാഹിദ്ദീനുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നവർ ഇത്തരത്തിൽ ഏറ്റവും ദുർബലരായ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് കലാപത്തിന്റെ ഇരുണ്ട വശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വെളിപ്പെടുത്തൽ പാകിസ്താൻ കാലങ്ങളായി പ്രചരിപ്പിക്കുന്ന പരിശുദ്ധ ജിഹാദ് എന്ന വാദത്തെ പൂർണ്ണമായും തകർക്കുന്നതാണെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു. ഐഎസ്ഐ സാമ്പത്തിക സഹായം നൽകി വളർത്തുന്ന തീവ്രവാദി ഗ്രൂപ്പുകൾ പ്രാദേശിക ജനതയെ എങ്ങനെയാണ് വേട്ടയാടുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണിത്. പാകിസ്താന്റെ മത-രാഷ്ട്രീയ വ്യവസ്ഥയ്ക്കുള്ളിൽ നിന്ന് തന്നെ ഇത്തരമൊരു തുറന്നുപറച്ചിൽ ഉണ്ടാകുന്നത് അത്യപൂർവ്വമാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു.

മുഫ്തി സയീദ് ഖാന്റെ വെളിപ്പെടുത്തലുകൾ ഇന്ത്യ മുൻപ് അന്താരാഷ്ട്ര പങ്കാളികളുമായി പങ്കുവെച്ച രഹസ്യ രേഖകളിലെ വിവരങ്ങളുമായി ഒത്തുപോകുന്നതാണ്. വിദേശ ധനസഹായത്തോടെ പ്രവർത്തിക്കുന്ന തീവ്രവാദികൾ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും ലൈംഗിക അതിക്രമങ്ങളെയും കുറിച്ചുള്ള മനുഷ്യാവകാശ റിപ്പോർട്ടുകൾക്ക് കൂടുതൽ വിശ്വാസ്യത നൽകുന്നതാണ് പാകിസ്താനിൽ നിന്നുതന്നെയുള്ള ഇത്തരമൊരു കുറ്റസമ്മതം.