വാഷിങ്ടണ്‍: റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ ഉപരോധം നേരിടേണ്ടി വരുമെന്ന് ഇന്ത്യക്ക് നാറ്റോയുടെ മുന്നറിയിപ്പ്. ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനെ വിളിച്ച് റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ പറയണമെന്നും ഈ മൂന്ന് രാജ്യങ്ങളോടും നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ അറിയിച്ചു. യുഎസ് സെനറ്റര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റുട്ടെയുടെ പരാമര്‍ശം. 

To advertise here,

50 ദിവസത്തിനുള്ളില്‍ റഷ്യ-യുക്രൈന്‍ സമാധാനക്കരാറുണ്ടായില്ലെങ്കില്‍ റഷ്യന്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് മേല്‍ 100 ശതമാനം നികുതി ചുമത്തുമെന്നും യുക്രൈനിന് പുതിയ ആയുധങ്ങള്‍ നല്‍കുമെന്നും ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് മാര്‍ക്ക് റുട്ടെയുടെ പ്രഖ്യാപനം. മൂന്ന് രാജ്യങ്ങളും റഷ്യയുമായി വ്യാപാരം തുടരുന്നത് നിര്‍ത്തുന്നത് നന്നായിരിക്കും. ഇത് നിങ്ങളെ വളരെ ദോഷകരമായി ബാധിച്ചേക്കാമെന്നും റുട്ടെ പറഞ്ഞു. 'അതുകൊണ്ട് ദയവായി വ്‌ളാദിമിര്‍ പുതിനെ ഫോണില്‍ വിളിച്ച് സമാധാന ചര്‍ച്ചകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് പറയുന്നത്.  അല്ലാത്തപക്ഷം ഇത് ബ്രസീലിനും ഇന്ത്യക്കും ചൈനക്കും വലിയ തിരിച്ചടിയാകും'-റുട്ടെ കൂട്ടിച്ചേര്‍ത്തു. 

50 ദിവസത്തിനകം സമാധാനക്കരാര്‍ കൊണ്ടുവരണമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ യുഎസ് സെനറ്റര്‍ തോം ടില്ലിസ് പ്രകീര്‍ത്തിച്ചു. എന്നാല്‍ 50 ദിവസമെന്ന കാലതാമസം ആശങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ 50 ദിവസത്തിനുള്ളില്‍ പുതിന്‍ യുദ്ധം ജയിക്കാനോ, കൊലപാതകങ്ങള്‍ നടത്തി കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കി വിലപേശലിന് ശ്രമിക്കാനോ ശ്രമിച്ചേക്കാമെന്നാണ് അദ്ദേഹം ആശങ്കപ്പെട്ടത്. ഈ ദിവസങ്ങളില്‍ എന്തു ചെയ്താലും അതൊന്നും വിലപേശലിനായി പരിഗണിക്കില്ലെന്ന് പറയണം. സമാധാന ചര്‍ച്ചകളില്‍ യുക്രൈനിന് സാധ്യമായ ഏറ്റവും മികച്ച സ്ഥാനം ഉറപ്പാക്കുന്നതിന് യൂറോപ്പ് പണം കണ്ടെത്തുമെന്നും റുട്ടെ വ്യക്തമാക്കി.