കാബൂള്‍: അഫ്ഗാനിസ്താനെ ഞെട്ടിച്ച് വീണ്ടും ബോംബ് സ്ഫോടനം. കുന്ദൂസ് പ്രവിശ്യയില്‍ നടന്ന സ്ഫോടനത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. 140-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും അഫ്ഗാനിസ്താന്റെ ദേശീയ വാര്‍ത്താ ഏജന്‍സിയായ ബാഹ്തര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

To advertise here,

കുന്ദൂസ് പ്രവിശ്യയുടെ വടക്കുകിഴക്കന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഷിയ പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. വെള്ളിയാഴ്ച്ച നടക്കുന്ന ജുമുഅ നമസ്‌കാരത്തിനിടെയാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം സ്‌ഫോടനത്തിന് പിന്നില്‍ ഐഎസ്‌ഐഎസ് ആണെന്ന് താലിബാന്‍ ആരോപിച്ചു. അഫ്ഗാന്‍ ജനതയുടെ 20 ശതമാനം താമസിക്കുന്ന പ്രവിശ്യയാണ് കുന്ദൂസ്. 

കഴിഞ്ഞ ഞായറാഴ്ച്ച കാബൂളിലെ മുസ്ലിം പള്ളിയിലും ബോംബ് സ്‌ഫോടനം നടന്നിരുന്നു. പള്ളിയുടെ കവാടത്തില്‍ നടന്ന സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 

Content Highlights: More than 100 killed and wounded in mosque blast in northeastern Afghanistan