വാഷിങ്ങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിൽ ഈ മാസം കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. വാഷിങ്ടണ്‍ ഡിസിയില്‍ ഫെബ്രുവരി 13-ന് ആണ് കൂടിക്കാഴ്ച. ഇരു നേതാക്കളും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. 

To advertise here,

ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷം ഫെബ്രുവരി 12-ന് വൈകുന്നേരമാണ് മോദി അമേരിക്കയിലെത്തുക. രണ്ട് ദിവസം അവിടെ തങ്ങുന്ന മോദിക്ക് വൈറ്റ്ഹൗസ് സന്ദര്‍ശനമടക്കം മറ്റ് ഔദ്യോഗിക പരിപാടികളുമുണ്ട്. മോദിക്ക് വൈറ്റ് ഹൗസില്‍ അത്താഴവിരുന്നൊരുക്കുമെന്നും സൂചനയുണ്ട്.

അനധികൃത കുടിയേറ്റ വിഷയമടക്കമുള്ളവ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. വിഷയത്തില്‍ നരേന്ദ്രമോദി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നത്. 

ട്രംപ് അധികാരമേറ്റശേഷം ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേയുള്ള നടപടികളെ സംബന്ധിച്ചാണ്. അനധികൃത കുടിയേറ്റക്കാരെന്ന് തെളിയുന്നവരെ തിരിച്ചെത്തിക്കുമെന്ന് ഇന്ത്യയും അറിയിച്ചിട്ടുണ്ട്.