ബ്രസീലിയ: ലോകത്തിലെ ഏറ്റവും വലിയ വനമേഖലയാണ് ആമസോണ്‍ മഴക്കാടുകള്‍. ഘോരവനവും വന്യജീവികളും ചേര്‍ന്ന് ആമസോണിനെ നിഗൂഢതയുടെയും ഭയത്തിന്റെയും പര്യായമാക്കിമാറ്റുന്നു. ആമസോണിന്‍റെ വനാന്തരങ്ങളില്‍ ഒറ്റപ്പെട്ടുപോകുകയും പിന്നീട് 25 ദിവസങ്ങള്‍ക്കുശേഷം തിരിച്ചെത്തുകയും ചെയ്ത രണ്ട് കുട്ടികളുടെ അവിശ്വസനീയ അതിജീവനമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

To advertise here,

ബ്രസീലിലെ തദ്ദേശീയരായ മുറ വിഭാഗത്തില്‍പ്പെട്ട ഒമ്പതും ഏഴും വയസ്സുള്ള ഗ്ലെയ്‌സണ്‍, ഗൗകോ എന്നിവരെയാണ് കഴിഞ്ഞ ദിവസം ആമസോണ്‍ വനത്തില്‍നിന്ന് കണ്ടെത്തിയത്. ഘോരവനത്തില്‍ 35 കിലോമീറ്റര്‍ ഉള്ളിലായാണ് ഇവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. വനത്തില്‍ അകപ്പെട്ട് 25 ദിവസത്തിനു ശേഷമായിരുന്നു ഇത്. വിശപ്പും ദാഹവും കൊണ്ട് വലഞ്ഞ സ്ഥിതിയിലായിരുന്നെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും കുട്ടികള്‍ക്ക് ഉണ്ടായിരുന്നില്ല.

ഫെബ്രുവരി 18ന് ആണ് കുട്ടികളെ വനത്തിനുള്ളില്‍ കാണാതായത്. ആമസോണസ് സംസ്ഥാനത്തെ മണിക്കോര്‍ സ്വദേശികളായ ഇവര്‍ പക്ഷികളെ വേട്ടയാടുന്നതിനാണ് കാട്ടിലേക്ക് പോയത്. പിന്നീട് കുട്ടികള്‍ക്ക് വഴിതെറ്റുകയായിരുന്നു. ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തകരും പ്രദേശവാസികളും ദിവസങ്ങളോളം വനത്തില്‍ അന്വേഷണം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവില്‍ അവര്‍ അന്വേഷണം അവസാനിപ്പിച്ചു. 

കാട്ടില്‍ മരംവെട്ടാന്‍ പോയ ഗ്രാമവാസിയായ ഒരാളാണ് ഒടുവില്‍ കുട്ടികളെ കണ്ടെത്തുന്നത്. തിരിച്ചുവരാനുള്ള വഴിയറിയാതെ 25 ദിവസം അലഞ്ഞ കുട്ടികള്‍ മഴവെള്ളവും കാട്ടുപഴങ്ങളും കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത്. കണ്ടെത്തുമ്പോള്‍ ആഹാരക്കുറവും നിര്‍ജ്ജലീകരണവുംകൊണ്ട് കുട്ടികള്‍ അവശരായിരുന്നു. എന്നാല്‍ അവരുടെ ആരോഗ്യം അപകടനിലയിലായിരുന്നില്ലെന്ന് രക്ഷാസംഘത്തിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ വ്യക്തമാക്കി. 

ഗ്രാമവാസികള്‍ കണ്ടെത്തുമ്പോള്‍ ചെറിയ കുട്ടിയെ വലിയ കുട്ടി എടുത്തുകൊണ്ട് നടക്കുകയായിരുന്നു. ഇരുവരുടെയും ശരീരത്തില്‍ ചെറിയ മുറിപ്പാടുകളുണ്ടായിരുന്നു എന്നത് ഒഴിച്ചാല്‍ മറ്റു പരിക്കുകളൊന്നും കുട്ടികള്‍ക്കുണ്ടായിരുന്നില്ല. വിഷപ്പാമ്പുകളും ഹിംസ്രമൃഗങ്ങളും നിറഞ്ഞ വനത്തില്‍ ഇത്രയും ദിവസം അപകടമൊന്നും സംഭവിക്കാതെ എങ്ങനെ കുട്ടികള്‍ അതിജീവിച്ചു എന്നത് അത്ഭുതകരമാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.