ടെഹ്റാൻ: ഇറാനിലെ ആണവകേന്ദ്രങ്ങൾക്കുനേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി വ്യക്തമാക്കുന്ന ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്. ആക്രമണത്തിന് മുൻപും ശേഷവുമുള്ള ഫൊർദൊ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവകേന്ദ്രങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യുഎസ് ആക്രമണത്തിൽ ആണവകേന്ദ്രങ്ങൾ തകർക്കപ്പെട്ടെന്ന പ്രസിഡന്റ് ട്രംപിന്റെ അവകാശവാദങ്ങൾ ശരിവയ്ക്കുംവിധത്തിലുള്ളതാണ് ദൃശ്യങ്ങൾ.
ഫൊർദൊ ആണവകേന്ദ്രത്തിന്റേതായി ചൊവ്വാഴ്ച പുറത്തുവന്ന ദൃശ്യങ്ങളിൽ, വലിയ ഗർത്തങ്ങളും തകർന്ന പ്രവേശന കവാടങ്ങളും കാണാം. ഇത് അമേരിക്കയുടെ ആക്രമണത്തിൽ തകർന്നതാണെന്നാണ് സൂചന. ഫൊർദോ ആണവനിലയത്തിലെ കൂറ്റൻ തൂണുകൾക്ക് കേടുപാടു പറ്റിയതായി ചിത്രത്തിൽ കാണാം. പുറത്തുനിന്ന് ഭൂഗർഭ അറയിലെ സമ്പുഷ്ടീകരണ ഹാളുകളിലേക്കുള്ള വായുസഞ്ചാരം നിയന്ത്രിക്കാൻ ഉപയോഗിക്കുന്നവയായിരിക്കാം ഇതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ആണവനിലയങ്ങളിൽ ആക്രമണം നടത്തിയെങ്കിലും ഇവിടെ നിന്ന് വികിരണങ്ങളൊന്നും തന്നെ പുറത്തേക്ക് വന്നിട്ടില്ലെന്ന് ഐഎഇഎ (International Atomic Energy Agency) അറിയിച്ചു.

ടെഹ്റാനിൽനിന്ന് 450 കിലോമീറ്റർ ദൂരത്തിൽ തെക്കുവശത്തായി സ്ഥിതിചെയ്യുന്ന ഇസ്ഫഹാൻ ആണവനിലയത്തിന്റെ ചിത്രങ്ങളിലും ആക്രമണം നടന്നതിന്റെ സൂചനകളുണ്ട്. യുഎസ് ബോംബാക്രമണത്തിൽ പ്രദേശത്ത് വൻ നാശനഷ്ടങ്ങളുണ്ടായതായി ചിത്രങ്ങൾ വ്യക്തമാക്കുന്നു. ആണവ ഇന്ധന ഉത്പാദനത്തിന്റെ പ്രാരംഭഘട്ടങ്ങൾ നടക്കുന്ന ലബോറട്ടറികളും യുറേനിയം സമ്പുഷ്ടീകരിച്ചെടുക്കുന്നതിനുള്ള സൗകര്യങ്ങളും ഈ പ്രദേശത്തെ കെട്ടിടങ്ങളിൽ ഉള്ളതായാണ് വിവരം. ഈ പ്രദേശത്തെ പല കെട്ടിടങ്ങളും നശിച്ചതായി ചിത്രത്തിൽ കാണാം.
ഭൂഗർഭ അറകളിലുള്ള ആണവകേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കപ്പെട്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ, തുരങ്കത്തിനകത്തേക്ക് പ്രവേശിക്കുന്ന കവാടം തകരാറിലാക്കാൻ അമേരിക്കയുടെ ആക്രമണത്തിന് സാധിച്ചിട്ടുണ്ട്.

നതാൻസ് ആണവനിലയത്തിനും വൻതോതിലുള്ള നാശനഷ്ടങ്ങൾ ആക്രമണത്തിൽ സംഭവിച്ചതായാണ് ചിത്രങ്ങളിൽനിന്ന് വ്യക്തമാകുന്നത്. എന്നാൽ, ഇവിടങ്ങളിലെ ബോംബാക്രമണം ഉണ്ടാക്കിയ നാശനഷ്ടത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ട് എന്നത് സംബന്ധിച്ച് വിലയിരുത്തലിനായി ഐഎഇഎ നിരീക്ഷകർ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നാണ് വിവരം.
അമേരിക്കയുടെ ആക്രമണത്തിൽ ഇറാന്റെ ആണവശേഷി നശിപ്പിക്കാൻ സാധിച്ചിട്ടില്ലെന്നായിരുന്നു യുഎസ് രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. യുഎസ് ആക്രമണത്തിലൂടെ ഇറാന്റെ ആണവ പദ്ധതികളെ ദുർബലപ്പെടുത്താൻ മാത്രമേ സാധിച്ചിട്ടുള്ളൂ എന്നും ആണവ പദ്ധതികളെ ഏതാനും മാസത്തേക്ക് വൈകിപ്പാൻ മാത്രമേ ഇതിലൂടെ സാധിക്കൂ എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇക്കാര്യം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈറ്റ് ഹൗസും പാടെ നിഷേധിച്ചിരുന്നു.

യുഎസ് വ്യോമാക്രമണങ്ങളില്‍ ഫൊര്‍ദോയിലുള്ള ആണവകേന്ദ്രം പൂര്‍ണ്ണമായും നശിപ്പിച്ചു എന്ന് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍'പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു' എന്ന മുന്‍ വാദത്തിന് വിപരീതമായി യുഎസിന്റെ ആക്രമണങ്ങള്‍ ഇറാന്റെ ആണവ പദ്ധതിയെ 'ദുര്‍ബലപ്പെടുത്തി' എന്നാണ് ട്രംപ് ഭരണകൂടം ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയെ അറിയിച്ചത്.
രഹസ്യാന്വേഷണ റിപ്പോർട്ടിനെപ്പറ്റി വന്ന മാധ്യമവാർത്തകളൊക്കെ വ്യാജമാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനിക നടപടികളിലൊന്നിനെ താഴ്ത്തിക്കെട്ടാനുള്ള ശ്രമത്തില്‍ പ്രമുഖമാധ്യമങ്ങള്‍ കൈകോര്‍ത്തിരിക്കുകയാണെന്നും ആ മാധ്യമങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ശക്തമായ വിമര്‍ശനം നേരിടുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെ ട്രംപ് പ്രതികരിച്ചു. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടെന്നും അദ്ദേഹം കുറിച്ചു.
Content Highlights: Satellite Imagery Contradicts Trump's Claim of Iran Nuclear Facility Destruction
Published: 25 Jun 2025, 07:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented