ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ രഹസ്യ ചർച്ചകളിലൂടെ വെടിനിർത്തലിനുള്ള ചട്ടക്കൂട് തയ്യാറാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ കടുത്ത നിലപാടുമായി ഇറാൻ. മുൻകാലങ്ങളിലെ സമാധാന കരാറുകൾ പരാജയപ്പെട്ട സാഹചര്യത്തിൽ, കേവലം താത്കാലിക വെടിനിർത്തലിന് മാത്രം തയ്യാറല്ലെന്ന നിലപാടാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. യുദ്ധം, വെടിനിർത്തൽ, ചർച്ചകൾ, വീണ്ടും സംഘർഷം എന്നിങ്ങനെ ആവർത്തിച്ചുവരുന്ന 'വളരെ മോശമായ അനുഭവങ്ങൾ' ആവർത്തിക്കാൻ താൽപ്പര്യമില്ലെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.

To advertise here,

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സമാധാന ചർച്ചകളോട് വളരെ ജാഗ്രതയോടെയുള്ള സമീപനമാണ് ഇറാൻ സ്വീകരിക്കുന്നത്. ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുള്ള സാഹചര്യത്തിൽ മാത്രമേ നയതന്ത്ര ചർച്ചകൾക്ക് പ്രസക്തിയുള്ളൂവെന്ന്‌ ഇന്ത്യയിലെ ഇറാനിയൻ അംബാസഡർ ഡോ. മുഹമ്മദ് ഫതാലി അറിയിച്ചു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുപോലുള്ള പ്രധാന കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ ഇറാൻ വിസമ്മതിക്കുന്നത് ചർച്ചകളിൽ വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്.

പാകിസ്താൻ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദ്ദേശം നിലവിൽ ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും, സമ്മർദ്ദങ്ങൾക്ക് വഴങ്ങി ധൃതിപിടിച്ച് തീരുമാനമെടുക്കില്ലെന്ന നിലപാടിലാണ് ഇറാൻ. ഈ പ്രത്യാക്രമണങ്ങൾ ആഗോള ഊർജ്ജ വിപണിയെ ദോഷകരമായി ബാധിക്കുമ്പോഴും ഇസ്രയേലും അമേരിക്കയും സൈനിക നീക്കങ്ങളുമായി മുന്നോട്ട് പോകുന്നത് പ്രതിസന്ധി സങ്കീർണമാക്കുന്നുണ്ട്.

സുസ്ഥിരമായ സമാധാനം ഉറപ്പാക്കാത്ത ഹ്രസ്വകാല ക്രമീകരണങ്ങളോട് ഇറാൻ ജാഗ്രത പാലിക്കുന്നുണ്ടെന്ന് ഡോ. മുഹമ്മദ് ഫതാലി പറഞ്ഞു. 'യുദ്ധം, വെടിനിർത്തൽ, ചർച്ചകൾ, വീണ്ടും യുദ്ധം എന്ന രീതിയിൽ തുടരുന്ന ചർച്ചകളിൽ വളരെ ദോഷകരമായ അനുഭവമാണ് ഇറാനുള്ളത്. അതുകൊണ്ടുതന്നെ ദീർഘകാല തന്ത്രപരമായ താത്പര്യങ്ങൾ പരിഗണിക്കാതെ, താൽകാലികമായി സംഘർഷം കുറയ്ക്കുന്നതിൽ മാത്രം ശ്രദ്ധകൊടുത്തുകൊണ്ടുള്ള കരാറുകൾ ഒഴിവാക്കാനാണ് ഇറാൻ ശ്രമിക്കുന്നത്.' അദ്ദേഹം പറഞ്ഞു.

ചർച്ചകളിൽ ഏർപ്പെടുന്നത് സംബന്ധിച്ച ഏത് തീരുമാനവും രാജ്യത്തിന്റെ നയപരമായ ചട്ടക്കൂടിനുള്ളിൽ നിന്നായിരിക്കുമെന്ന് ഫതാലി ഊന്നിപ്പറഞ്ഞു. 'ഏതെങ്കിലും തരത്തിലുള്ള ചർച്ചകളിൽ ഏർപ്പെടുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് രാജ്യത്തിന്റെ ഉന്നതതല നയങ്ങളുടെയും തീരുമാനങ്ങളെടുക്കുന്ന സ്ഥാപനങ്ങളുടെയും നിർദ്ദേശങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും. ഇറാനിലെ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പായാൽ ആവശ്യമായ നടപടികൾ സ്വീകരിക്കും.' എന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യയിൽ താത്കാലിക വെടിനിർത്തലിന് പകരമായി ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ തയ്യാറല്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സ്ഥിരമായ വെടിനിർത്തലിന് യുഎസ് തയ്യാറല്ലെന്നാണ് ഈ തീരുമാനങ്ങളിൽനിന്നും ഇറാൻ മനസിലാക്കുന്നത് എന്നും ഒരു മുതിർന്ന ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അടിയന്തര വെടിനിർത്തലിനായുള്ള പാകിസ്താന്റെ നിർദ്ദേശം ലഭിച്ചതായും അത് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

തീരുമാനങ്ങൾ എടുക്കുന്നതിൽ സമയപരിധി നിശ്ചയിച്ചുള്ള സമ്മർദ്ദങ്ങൾ ഇറാൻ അംഗീകരിക്കില്ലെന്നും ഈ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അതേസമയം, ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ ഇറാന്റെ ഊർജ്ജ, ഗതാഗത മേഖലകളിൽ വീണ്ടും ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമാധാനശ്രമങ്ങൾ തുടരുമ്പോഴും തിങ്കളാഴ്ച മേഖലയിൽ പുതിയ വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.