ന്യൂഡല്‍ഹി:  മാലദ്വീപിന് നല്‍കാമെന്ന് പറഞ്ഞ സാമ്പത്തിക സഹായത്തില്‍ ഇന്ത്യ പുനരാലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനയുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടാനുള്ള മാലദ്വീപിന്റെ ശ്രമങ്ങളെ തുടര്‍ന്നാണ് സാമ്പത്തിക സഹായത്തിന്റെ കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ ആലോചനയിലേക്ക് കടന്നത്. ചൈനയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ മാലദ്വീപിന്റെ റവന്യു വരുമാനത്തെ വലിയതോതില്‍ ബാധിക്കുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. സ്വതന്ത്ര വ്യാപാര കരാര്‍ മൂലം നികുതിയിനത്തില്‍ റവന്യുവരുമാനം മാലദ്വീപിന് ലഭിക്കുന്നത് കുത്തനെ കുറയും. 

To advertise here,

മൂന്ന് കോടി മുതല്‍ നാല് കോടി ഡോളര്‍ ( ഏകദേശം 259 കോടി മുതല്‍ 346 കോടി വരെ) വരെ മാലദ്വീപിന് നികുതി നഷ്ടമുണ്ടാകുമെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്.  മാലദ്വീപിന് നികുതി നഷ്ടമുണ്ടാക്കുന്നതിന് പുറമെ ദക്ഷിണേഷ്യയില്‍ വ്യാപാര അസന്തുലിതാവസ്ഥയ്ക്കും ചൈനയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ കാരണമാകും. തുര്‍ക്കിയുമായി സമാനമായ വ്യാപാര കരാര്‍ മാലദ്വീപിനുണ്ട്. ഇതും ദ്വീപ് രാജ്യത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. 

ഈ കാരണങ്ങള്‍ നിലനില്‍ക്കെവേ സാമ്പത്തിക സുതാര്യതയില്ലാത്ത നടപടികളുമായി മാലദ്വീപിലെ ഭരണകൂടം മുന്നോട്ടുപോകുന്നതില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. സാമ്പത്തിക ബാധ്യത കുറയ്ക്കാനുള്ള പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കാന്‍ മൊഹമ്മദ് മുയ്‌സു ഭരണകൂടത്തിന് സാധിച്ചിട്ടുമില്ല. കഴിഞ്ഞ ഒക്ടോബറില്‍ മാലദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കാന്‍ ഇന്ത്യ സാമ്പത്തിക സഹായം അനുവദിച്ചിരുന്നു. 40 കോടി ഡോളറിന്റെ കറന്‍സി സ്വാപ് ഡീലും 3000 കോടി രൂപയുടെ മറ്റൊരു കറന്‍സിസ്വാപ് ഡിലും ഇരുരാജ്യങ്ങളും തമ്മില്‍ നടത്താനായിരുന്നു ധാരണ. ഡോളറിന് പകരമായി പ്രാദേശിക കറന്‍സിയില്‍ ഇടപാടുകള്‍ നടത്താനുള്ള സഹായമെന്ന നിലയിലാണ് ഇന്ത്യ സാമ്പത്തിക സഹായം അനുവദിച്ചത്. എന്നാല്‍ അനുഭാവപൂര്‍വം ഇന്ത്യ പ്രതികരിക്കുമ്പോഴും മാലദ്വീപിന്റെ ഭാഗത്തുനിന്ന് പുരോഗമനപരമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നില്ല എന്നത് ഇന്ത്യ ഗൗരവമായി എടുത്തിട്ടുണ്ട്.