മുട്ടം (ഇടുക്കി): ജില്ലയിലെ ലൈംഗികാതിക്രമവും പീഡനവും നേരിട്ട അതിജീവിതകൾക്ക്‌ സർക്കാർ സഹായധനമായി 5.21 ലക്ഷം രൂപ അനുവദിച്ചു. ഇതിൽ 4.81 ലക്ഷം രൂപ 93 പേർക്കായി വിതരണം ചെയ്തു. 2023, ‘24, ’25 വർഷങ്ങളിൽ അതിക്രമത്തിനിരയായവർക്കുള്ള നഷ്ടപരിഹാരമാണ് നൽകിയത്. ഇനിയും നാല് അതിജീവിതകൾക്കുകൂടി നഷ്ടപരിഹാരം നൽകാനുണ്ട്.

To advertise here,

ഇടുക്കിയിലെയും മധ്യപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെയും നാല് കേസുകളിലെ ഇരകളെ കണ്ടെത്താനാകാത്തതിനാലാണ് അവർക്കുള്ള നഷ്ടപരിഹാരം നൽകാനാകാത്തതെന്ന് ജില്ലാ നിയമസഹായ അതോറിറ്റി സെക്രട്ടറികൂടിയായ സബ്ജഡ്ജി എൻ.എൻ. സിജി അറിയിച്ചു. ഇവരെ കണ്ടെത്താനുള്ള ഇടപെടലുകൾ നടത്തുന്നുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇരകൾക്കുള്ള നഷ്ടപരിഹാരം നൽകിയിരുന്നില്ല. അത് വലിയ പരാതിയായിരുന്നു. ഇതിനെതിരേ ഹൈക്കോടതി ഉത്തരവുണ്ടായതിനെത്തുടർന്നാണ് ധനസഹായം അനുവദിച്ചത്.

പോക്‌സോ കേസിലെ ഇരകൾക്ക് ഇടക്കാല ധനസഹായത്തിനും അന്തിമ നഷ്ടപരിഹാരത്തിനും അർഹതയുണ്ട്. ബലാത്സംഗത്തിനിരയായ സ്ത്രീക്ക്‌ നാലുലക്ഷം രൂപ വരെയും പ്രായപൂർത്തിയാകാത്തവർക്ക് ആറുലക്ഷം രൂപയും നഷ്ടപരിഹാരം ലഭിക്കും. ജില്ലാതല നിയമസഹായ അതോറിറ്റി കമ്മിറ്റി യോഗംചേർന്നാണ് നഷ്ടപരിഹാരം തിട്ടപ്പെടുത്തി സംസ്ഥാന അതോറിറ്റിക്ക് നൽകുന്നത്. ഇവരുടെ ശുപാർശയിന്മേലാണ് സർക്കാർ സഹായധനം അനുവദിക്കുക.