കൊളംബോ: മാലദ്വീപിലേക്ക് കടന്ന ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ, അവിടെനിന്ന് വ്യാഴാഴ്ച സിങ്കപ്പൂരിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകള്‍. ജനങ്ങളുടെ പ്രതിഷേധം ഭയക്കുന്ന രാജപക്‌സെ, സിങ്കപ്പൂരിലേക്ക് പോകാന്‍ സ്വകാര്യ വിമാനം സജ്ജമാക്കി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് മാലദ്വീപ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

To advertise here,

ലങ്കന്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കാതെയായിരുന്നു രാജപക്‌സെ ഭാര്യയ്ക്കും രണ്ട് അംഗരക്ഷകര്‍ക്കുമൊപ്പം മാലദ്വീപിലേക്ക് ബുധനാഴ്ച രാവിലെ പോയത്. തുടര്‍ന്ന് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയെ കാവല്‍ പ്രസിഡന്റായി നിയമിക്കുകയും ചെയ്തു. രാജിവെക്കാതെ രാജപക്‌സെ നാടുവിട്ടതറിഞ്ഞ ജനങ്ങള്‍ തെരുവിലിറങ്ങി. വന്‍പ്രതിഷേധം രൂപംകൊണ്ടു. തുടര്‍ന്ന് വിക്രമസിംഗെ രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാസേന കണ്ണീര്‍വാതകം ഉള്‍പ്പെടെ പ്രയോഗിച്ചു. 

ബുധനാഴ്ച തന്നെ രാജിവെക്കുമെന്ന് ലങ്കന്‍ സ്പീക്കര്‍ക്ക് ആവര്‍ത്തിച്ച് ഉറപ്പുനല്‍കിയിരുന്ന രാജപക്‌സെ വ്യാഴാഴ്ച രാവിലെയും രാജി സമര്‍പ്പിച്ചിട്ടില്ലെന്നാണ് വിവരം. ബുധനാഴ്ച ലങ്കയിലെ രാഷ്ട്രീയനേതാക്കള്‍ സര്‍വകക്ഷിയോഗം ചേരുകയും പാര്‍ലമെന്റ് സ്പീക്കറെ ആക്ടിങ് പ്രസിഡന്റായി തീരുമാനിക്കുകയും ചെയ്തിരുന്നു. വിക്രമസിംഗെയോട്‌ പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഭരണകക്ഷിയും പ്രതിപക്ഷവും ചേര്‍ന്ന് സര്‍വകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കണമെന്ന് വിക്രമസിംഗെ നിര്‍ദേശം മുന്നോട്ടുവെച്ചു. സര്‍ക്കാരിനും പ്രതിപക്ഷത്തിനും സമ്മതനായ ഒരാളെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കാനും അദ്ദേഹം സ്പീക്കറോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.