ബ്രസൽസ്: യുഎസിന്റെ സൈനികപിന്തുണയില്ലാതെ യൂറോപ്പിന് സ്വന്തംനിലയ്ക്കുള്ള പ്രതിരോധം സാധ്യമല്ലെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ. ഇനി, യൂറോപ്പിന് അങ്ങനെ ചെയ്യണമെങ്കിൽ സൈനിക ആവശ്യങ്ങൾക്കായി ഇപ്പോൾ മാറ്റിവെച്ചിരിക്കുന്നതിന്റെ ഇരട്ടി തുക ചെലവഴിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

‘യൂറോപ്യൻ യൂണിയന്, അല്ലെങ്കിൽ യൂറോപ്പിന് ആകമാനം യുഎസിന്റെ സഹായമില്ലാതെ സ്വയം പ്രതിരോധം സാധ്യമാകുമെന്ന് ആരെങ്കിലും കരുതിയാൽ... സ്വപ്‌നം കണ്ടോളൂ.. നിങ്ങൾക്ക് അത് കഴിയില്ല’, ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ നിയമനിർമാതാക്കളുടെ യോഗത്തിൽ റുട്ടേ പറഞ്ഞു. യൂറോപ്പും യുഎസും പരസ്പരം ആവശ്യമുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രീൻലൻഡിനെ അമേരിക്കയോട് കൂട്ടിച്ചേർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ സമീപകാലത്ത് നാറ്റോയ്ക്കുള്ളിൽ കടുത്ത ആശങ്കകളാണ് ഉരുത്തിരിയുന്നത്. 32 അംഗരാജ്യങ്ങളുള്ള സൈനിക കൂട്ടായ്മയാണ് നാറ്റോ. കൂട്ടായ്മയിലെ ഏതെങ്കിലുമൊരു രാജ്യത്തിന്റെ പ്രദേശത്തിന് ഭീഷണി ഉയരുന്ന പക്ഷം മറ്റ് രാജ്യങ്ങൾ എല്ലാവരും ആ സഖ്യകക്ഷിയെ പിന്തുണയ്ക്കാൻ ബാധ്യസ്ഥരാണ്.