വാഷിങ്ടണ്‍: വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റിനെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'ന്യൂസ്മാക്‌സ്' ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയെ പ്രശംസിച്ചത്. ഇതുവരെയുള്ളവരില്‍ ഏറ്റവും മികച്ച സെക്രട്ടറിയാണ് കരോലിനെന്നായിരുന്നു ട്രംപിന്റെ വിശേഷണം. ഇതിനുപുറമേ ചില അസാധാരണമായപ്രയോഗങ്ങളും ട്രംപ് നടത്തി. എന്നാല്‍, ഇത് സാമൂഹികമാധ്യമങ്ങളില്‍ വിവാദമായി. കരോലിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ട്രംപ് ഉപയോഗിച്ച ഭാഷ തീര്‍ത്തും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. 

To advertise here,

ഡൊണാള്‍ഡ് ട്രംപ് സമാധാനത്തിനുള്ള നൊബേല്‍സമ്മാനം അര്‍ഹിക്കുന്നുണ്ടെന്ന് കരോലിന്‍ ലീവിറ്റ് അവകാശപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അഭിമുഖത്തില്‍ മറുപടി നല്‍കുന്നതിനിടെയാണ് ട്രംപ് കരോലിനെക്കുറിച്ച് വാചാലനായത്. ''അവള്‍ ഒരു താരമായി മാറിയിരിക്കുകയാണ്. ആ മുഖം. ആ ബുദ്ധി. ആ ചുണ്ടുകള്‍, അത് അനങ്ങുന്നരീതി. അതിന്റെ അനക്കം കാണുമ്പോള്‍ അവള്‍ ഒരു മെഷീന്‍ഗണ്‍ പോലെയാണ്. അവള്‍ ഒരു മികച്ച വ്യക്തിയാണ്. കരോലിനെക്കാള്‍ മികച്ച ഒരു പ്രസ് സെക്രട്ടറിയെ ഇതുവരെ ആര്‍ക്കും ലഭിച്ചിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. അവള്‍ അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ്'', ട്രംപ് പറഞ്ഞു. 

അതേസമയം, ട്രംപിന്റെ വാക്കുകള്‍ ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ വിവാദമായിട്ടുണ്ട്. ട്രംപിന്റെ പരാമര്‍ശം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും നാണംകെട്ടതാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഒട്ടും പ്രൊഫഷണല്‍ അല്ലാതെയാണ് പ്രസിഡന്റ് അഭിമുഖത്തില്‍ സംസാരിച്ചതെന്നും വിമര്‍ശനമുയര്‍ന്നു. ജെഫ്രി എപ്സ്റ്റീന്റെ ഉറ്റസുഹൃത്ത് പറയുന്നത്‌പോലെയാണ് ട്രംപിന്റെ വാക്കുകളെന്നായിരുന്നു മറ്റൊരാളുടെ പരിഹാസം.

ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകയെക്കുറിച്ച് ഏതെങ്കിലും പുരുഷന്‍ ഇങ്ങനെ പറഞ്ഞാല്‍ അയാളെ പുറത്താക്കുന്നതാണ് രീതിയെന്നും കമ്പനി അയാള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഒരാള്‍ പ്രതികരിച്ചു. സംഭവത്തില്‍ മാധ്യമങ്ങള്‍ക്കെതിരേയും വിമര്‍ശനമുയര്‍ന്നു. ഇതേക്കുറിച്ച് ട്രംപിനോടോ വൈറ്റ്ഹൗസ് വൃത്തങ്ങളോടോ മാധ്യമങ്ങള്‍ ചോദ്യമുന്നയിക്കുമോ, തീര്‍ച്ചയായും ഇല്ല എന്നായിരുന്നു ഒരാള്‍ സാമൂഹികമാധ്യമത്തില്‍ അഭിപ്രായപ്പെട്ടത്.