ബെയ്ജിങ്‌: വ്യക്തമായ കാരണങ്ങളില്ലാതെ ചൈന തങ്ങളുടെ സമുദ്രമേഖലയിലെ വ്യോമപാത 40 ദിവസത്തേക്ക് നിയന്ത്രിച്ച നടപടി ആഗോളതലത്തിൽ വലിയ ചർച്ചയാകുന്നു. തായ്‌വാൻ കടലിടുക്കുമായി ബന്ധപ്പെട്ട ദീർഘകാല സൈനികാഭ്യാസങ്ങളുടെ ഭാഗമാണോ ഇതെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം. സാധാരണഗതിയിൽ ഏതാനും ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന സൈനികാഭ്യാസങ്ങൾക്കായിട്ടാണ് ചൈന ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുള്ളത്. എന്നാൽ, ഇത്തവണ മാർച്ച് 27 മുതൽ മെയ് 6 വരെ നീളുന്ന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്രയും നീണ്ട കാലാവധി അസാധാരണമാണെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

യെല്ലോ സീ (Yellow Sea), ഈസ്റ്റ് ചൈന സീ (East China Sea) എന്നീ മേഖലകളിലായി തായ്‌വാനേക്കാൾ വലിയ വിസ്തൃതിയുള്ള പ്രദേശത്താണ് നിയന്ത്രണം വരുന്നത്. ഈ മേഖലകളിൽ വിമാനങ്ങൾക്ക് ഉയരപരിധിയില്ലാത്ത (SFC-UNL) നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഈ നടപടിയെക്കുറിച്ച് ചൈനീസ് പ്രതിരോധ മന്ത്രാലയമോ വ്യോമയാന അധികൃതരോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. വിമാനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി 'നോട്ടാം' പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും, സിവിൽ ഏവിയേഷൻ ഇതുവരെ തടസ്സപ്പെട്ടിട്ടില്ല.

ഇത് വെറുമൊരു സൈനികാഭ്യാസമല്ലെന്നും മറിച്ച് ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു സൈനിക തന്ത്രത്തിന്റെ ഭാഗമാണെന്നുമാണ് പ്രതിരോധ വിദഗ്ധർ നിരീക്ഷിക്കുന്നത്. തായ്‌വാനുമായുള്ള ഭാവിയിലെ വ്യോമയുദ്ധങ്ങൾ പരിശീലിക്കാനുള്ള നീക്കമായും ഇതിനെ കാണുന്നവരുണ്ട്. അമേരിക്കയുടെ ശ്രദ്ധ നിലവിൽ മിഡിൽ ഈസ്റ്റിലെ യുദ്ധങ്ങളിൽ പതിഞ്ഞിരിക്കുന്ന സാഹചര്യം ചൈന മുതലെടുക്കുകയാണെന്ന് തായ്‌വാൻ അധികൃതർ വിശ്വസിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് നേതാവ് ഷി ജിൻപിംഗും തമ്മിലുള്ള ചർച്ചകൾ വൈകുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ഈ വ്യോമപാത നിയന്ത്രണം മേഖലയിലെ സമാധാനാന്തരീക്ഷത്തെ എങ്ങനെ ബാധിക്കുമെന്ന ഉത്കണ്ഠയിലാണ് അയൽരാജ്യങ്ങളായ ജപ്പാനും ദക്ഷിണ കൊറിയയും.