മാഡ്രിഡ്: സ്പെയിനിന്റെ അധീനതയിലുള്ള ആഫ്രിക്കൻ പ്രദേശമായ സിയൂട്ടയിലേക്കെത്തിയ കുടിയേറ്റക്കാരിൽ മിക്കവരും മടങ്ങുന്നതായി റിപ്പോർട്ടുകൾ. അതിർത്തി ലംഘിച്ചെത്തിയ ഏതാണ്ട് അറുപതിനായിരത്തോളം ആളുകളിൽ ഭൂരിഭാഗവും ഭക്ഷണമോ താമസസൗകര്യമോ ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ്. ഇതോടെയാണ് പലരും സ്വമേധയാ തിരിച്ചുപോകാനുള്ള ശ്രമം നടത്തുന്നത്. 

To advertise here,

പതിനായിരക്കണക്കിന് വരുന്ന കുടിയേറ്റക്കാരെ നിയന്ത്രിക്കാൻ സുരക്ഷാസേന ബലപ്രയോഗം നടത്തിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സിയൂട്ടയിലേക്കെത്തിയ പലർക്കും ആഹാരമോ താമസിക്കാൻ സുരക്ഷിതമായ സ്ഥലമോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൈയിൽ പണമുണ്ടായിട്ടും ഭക്ഷണം ലഭിക്കാത്ത സാഹചര്യമുണ്ടായതായും ചിലർ പറഞ്ഞു.

പലരും തെരുവുകളിലാണ് രാത്രി കഴിച്ചുകൂട്ടിയത്. സ്പാനിഷ് സൈന്യത്തിൽ നിന്ന് തങ്ങൾക്ക് ക്രൂരമായ മർദനമേറ്റതായി കുടിയേറ്റക്കാർ പരാതിപ്പെട്ടു. തങ്ങളെ സൈന്യം മോശമായ രീതിയിൽ ചവിട്ടി പുറത്താക്കിയതായി ചിലർ ആരോപിച്ചു. ആളുകളെ തുരത്താൻ സുരക്ഷാസേന ലാത്തിയും കണ്ണീർവാതകവും പ്രയോഗിച്ചിരുന്നു.

സിയൂട്ടയിലെത്തിയ 60,000-ത്തോളം കുടിയേറ്റക്കാരിൽ 45,000 പേരും ഈ പ്രശ്‌നങ്ങൾ കാരണം മണിക്കൂറുകൾക്കുള്ളിൽ തന്നെ മൊറോക്കോയിലേക്ക് മടങ്ങിപ്പോയി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

അഭയാർത്ഥികളെ തിരിച്ചയയ്ക്കുന്നതുമായി ബന്ധപ്പെട്ട സ്‌പെയിനിലെ സുപ്രീം കോടതിയുടെ പുതിയ നിയമപരമായ ഉത്തരവാണ് മൊറോക്കോയിൽ നിന്നുള്ള വലിയ കുടിയേറ്റ പ്രവാഹത്തിലേക്ക് നയിച്ചത്. രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ടാണ് അരലക്ഷത്തോളം വരുന്ന ആളുകൾ കടൽ നീന്തിക്കടന്ന് സീയൂട്ടയിലേക്കെത്തിയത്. കടലിലൂടെയുള്ള യാത്രയ്ക്കിടയിൽ മുങ്ങിമരണങ്ങളും കരയിൽ തിക്കിലുംതിരക്കിലും പെട്ടുള്ള മരണങ്ങളും സംഭവിച്ചു. ഏകദേശം 67 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.