
ന്യൂഡൽഹി: ബംഗ്ലാദേശിന്റെ 13-ാമത് പൊതുതിരഞ്ഞെടുപ്പിൽ ‘ബിജെപി’ ഒരു സീറ്റ് നേടി. ബിജെപി എന്ന ചുരുക്കെഴുത്ത് കാണുമ്പോൾ ഇന്ത്യയുമായി ബന്ധമുണ്ടെന്ന് കരുതരുത്. ഈ ബിജെപിയ്ക്ക് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല. ബംഗ്ലാദേശ് ജാതിയ പാർട്ടി എന്നതിന്റെ ചുരുക്കെഴുത്താണ് ഈ ബിജെപി. ഭോല-1 മണ്ഡലത്തിൽ നിന്ന് അന്ദലീവ് റഹ്മാൻ പാർത്ഥോ ആണ് ബിജെപി സീറ്റിൽ വിജയിച്ചത്.
തിരഞ്ഞെടുപ്പിന് മുമ്പ്, ഭോലയെ തെക്കൻ മേഖലയിലെ 'തിലോത്തമ' ആക്കി മാറ്റുമെന്ന് പാർത്ഥോ വാഗ്ദാനം ചെയ്തിരുന്നു, അതായത് ആധുനികവും മനോഹരവുമായ നഗരം. ഭോല-ബാരിസാൽ പാലത്തിന്റെ നിർമ്മാണം, മെഡിക്കൽ കോളേജ് സ്ഥാപിക്കൽ, ഗാർഹിക ഗ്യാസ് കണക്ഷനുകൾ നൽകൽ എന്നിവ തന്റെ പ്രധാന മുൻഗണനകളായി അദ്ദേഹം പട്ടികപ്പെടുത്തിയിരുന്നു. ഭോലയിലെ എല്ലാ വീടുകളിലും ഗ്യാസ് കണക്ഷൻ ഉറപ്പാക്കുമെന്നും ഏറെക്കാലമായി കാത്തിരിക്കുന്ന ഭോല-ബാരിസാൽ പാലം പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
ഭോലയിൽ ഒരു മെഡിക്കൽ കോളേജ് സ്ഥാപിച്ച് ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കുമെന്നും ജില്ലയിലെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ ഉറപ്പാക്കുമെന്നും പാർത്ഥോ വാഗ്ദാനം ചെയ്തതായി ബംഗ്ലാദേശ് സംവാദ് സംസ്ഥ (ബിഎസ്എസ്) റിപ്പോർട്ട് ചെയ്തു. ബിഎൻപി നയിക്കുന്ന മുന്നണി അധികാരത്തിലെത്തിയാൽ സുസ്ഥിരമായ വികസനം ഉറപ്പാക്കുമെന്ന് പാർത്ഥോ പറഞ്ഞിരുന്നു. കൂടാതെ ബിഎൻപി ചെയർമാൻ താരിഖ് റഹ്മാന് ഈ പ്രദേശത്ത് പ്രത്യേക ശ്രദ്ധയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയക്കാരനെന്നതിലുപരി, വിദ്യാഭ്യാസ വിചക്ഷണൻ, അഭിഭാഷകൻ, കൂടാതെ ധാക്കയിലെ ബ്രിട്ടീഷ് സ്കൂൾ ഓഫ് ലോയുടെ പ്രിൻസിപ്പൽ എന്നീ മേഖലകളിലും ശ്രദ്ധേയനാണ്. ഭോല-1 മണ്ഡലത്തിൽ നിന്നുള്ള മുൻ പാർലമെന്റ് അംഗവുമാണ് (എംപി) പാർത്ഥോ. 2008-ൽ ഭോല-1 ൽ നിന്ന് അന്നത്തെ നാല് പാർട്ടി സഖ്യത്തിന്റെ സ്ഥാനാർഥിയായി മത്സരിക്കുകയും അവാമി ലീഗ് സ്ഥാനാർഥി യൂസഫ് ഹുസൈൻ ഹുമയൂണിനെ പരാജയപ്പെടുത്തുകയും ചെയ്തതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.
2009 മുതൽ 2014 വരെ, അദ്ദേഹം ഉദ്യോഗസ്ഥ മന്ത്രാലയത്തിന്റെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി അംഗമായി സേവനമനുഷ്ഠിച്ചു, ഇപ്പോൾ പൊതുഭരണ മന്ത്രാലയം എന്നറിയപ്പെടുന്നു. ഭോല-1 മണ്ഡലത്തിൽ നിന്നുള്ള മുൻ മന്ത്രിയും എംപിയുമായ നാസിയൂർ റഹ്മാൻ മഞ്ജുവിന്റെയും ഷെയ്ഖ് റെബ റഹ്മാന്റെയും മകനാണ് പാർത്ഥോ.
ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ച ഫലങ്ങൾ അനുസരിച്ച്, ബിഎൻപിയും സഖ്യകക്ഷികളും 297 സീറ്റുകളിലെ 212 സീറ്റുകൾ നേടി. ബിഎൻപി മാത്രം 209 സീറ്റുകൾ നേടി. സഖ്യകക്ഷികളിൽ, ഗണസമതി ആന്ദോളൻ, ബംഗ്ലാദേശ് ജാതിയ പാർട്ടി (ബിജെപി), ഗണോ അതിഹാർ പരിഷത്ത് എന്നിവർ ഓരോ സീറ്റ് വീതം നേടി. മറുവശത്ത്, ജമാഅത്തെ ഇസ്ലാമിയും സഖ്യകക്ഷികളും 77 സീറ്റുകൾ നേടി. വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട ഏറ്റവും പുതിയ ഫലങ്ങൾ അനുസരിച്ച്, ജമാഅത്ത് 68 സീറ്റുകൾ നേടുമ്പോൾ നാഷണൽ സിറ്റിസൻ പാർട്ടി (എൻസിപി) ആറ് സീറ്റുകൾ നേടി.
ആകെ 50 രാഷ്ട്രീയ പാർട്ടികൾ 2,028 സ്ഥാനാർഥികളുമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചു, ഇതിൽ 273 സ്വതന്ത്ര സ്ഥാനാർഥികളും ഉൾപ്പെടുന്നു. ബിഎൻപി ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ നിർത്തി. കൂടാതെ, 83 വനിതാ സ്ഥാനാർഥികൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. ബംഗ്ലാദേശ് ജാതിയ പാർട്ടി (ബിജെപി) സ്ഥാനാർഥി പാർത്ഥോ 1,05,543 വോട്ടുകൾ നേടി, അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത എതിരാളിയായ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി സ്ഥാനാർഥി എംഡി നസ്രുൽ ഇസ്ലാമിനെ 75,337 വോട്ടുകൾക്കാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്.
Content Highlights: Learn about Bangladesh`s 13th general election where Bangladesh Jati Party (BJP) won a seat. Discover the winning candidate and their promises for Bhola.
Published: 14 Feb 2026, 03:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented