അഡിസ് അബാബ: എത്യോപ്യയിൽ കനത്തമഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 229 പേർക്ക് ദാരുണാന്ത്യം. കഴിഞ്ഞദിവസമുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെ വീണ്ടും മണ്ണിടിഞ്ഞതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട പ്രദേശവാസികളാണ് മരിച്ചവരിൽ ഏറെയും. തെക്കൻ എത്യോപ്യയിലെ പർവ്വതപ്രദേശമായ ​ഗാഫയിലെ കെൻഷോ-ഷാച്ച പ്രദേശത്താണ് ദുരന്തമുണ്ടായത്. 

To advertise here,

അപകടത്തിൽപ്പെട്ട നിരവധിപേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ​ഗോഫ മേഖലയിലെ ദുരന്തപ്രതികരണ വിഭാ​ഗം ഡയറക്ടർ മാർകോസ് മെലസ് പറഞ്ഞു. മരിച്ചവരിൽ 148 പുരുഷന്മാരും 81 സ്ത്രീകളും ഉണ്ടെന്നാണ് ഇതുവരെ സ്ഥിരീകരിച്ചത്. അപകടത്തിൽപ്പെട്ട അഞ്ചുപേരെ രക്ഷപ്പെടുത്തിയതായി എത്യോപ്യൻ ബ്രോഡ് കാസ്റ്റ് കോർപ്പറേഷൻ അറിയിച്ചു. ഞായറാഴ്ച രാത്രി പെയ്ത ശക്തമായ മഴയാണ് ദുരന്തത്തിന് കാരണമായതെന്നാണ് അധികൃതർ പറയുന്നത്. 

രാജ്യതലസ്ഥാനമായ അഡിസ് അബാബയിൽനിന്ന് 450 കിലോമീറ്റർ അകലെയാണ് ഗാഫ സ്ഥിതിചെയ്യുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിൽ പെയ്ത പേമാരിയിൽ തെക്കൻ എത്യോപ്യയിൽ വ്യാപകമായ നാശനഷ്ടം ഉണ്ടായിരുന്നു. ആയിരത്തോളം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. 

കഴിഞ്ഞ നവംബറിലുണ്ടായ കനത്ത മഴയിൽ തെക്കൻ, കിഴക്കൻ എത്യോപ്യയിൽ നിരവധിപേർ മരിക്കുകയും ലക്ഷക്കണക്കിനുപേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. തെക്കൻ എത്യോപയിലെതന്നെ മറ്റൊരു പ്രദേശമായ വൊലൈറ്റയിൽ 2016-ലുണ്ടായ മണ്ണിടിച്ചിലിൽ 41പേർ മരിച്ചിരുന്നു.