കൊച്ചി: ബ്രഹ്‌മപുരത്ത് ബയോമൈനിങ് ഏറ്റെടുത്ത സോണ്‍ട ഇന്‍ഫ്രാ ടെക്കുമായുള്ള എല്ലാ കരാറും റദ്ദാക്കി കൊച്ചി കോര്‍പ്പറേഷന്‍. സോണ്‍ടയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് മേയര്‍ എം. അനില്‍കുമാര്‍ അറിയിച്ചു. ജൂണ്‍ ഒന്നുമുതല്‍ പുതിയ കമ്പനിക്കായിരിക്കും കരാര്‍. കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലാത്തതിനാലാണ് കരാര്‍ റദ്ദാക്കാന്‍ തീരുമാനമെടുത്തത്.

To advertise here,

'ബയോമൈനിങ് മുതലുള്ള കാര്യങ്ങളില്‍ സോണ്‍ടയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ കൊച്ചി കോര്‍പ്പറേഷന്‍ സമയാസമയം നോട്ടീസ് നല്‍കി കമ്പനിയെ അറിയിച്ചിട്ടുണ്ട്. എല്ലാതരത്തിലുമുള്ള നിയമോപദേശം തേടിയശേഷം കോര്‍പ്പറേഷന്റെ വാദഗതികള്‍ക്ക് കഴമ്പുണ്ട് എന്ന് കണ്ടെത്തിയാണ് നോട്ടീസ് നല്‍കാന്‍ അവകാശമുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചത്. നോട്ടീസിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് സോണ്‍ട വിശദീകരണം നല്‍കിയത്. ആ വിശദീകരണം കൗണ്‍സിലില്‍ വെച്ചു. അത് എനിക്ക് സ്വീകാര്യമില്ലെന്ന് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ പറഞ്ഞു. കമ്പനിയുടെ വിശദീകരണം ആര്‍ക്കും സ്വീകര്യമല്ലാത്തതിനാല്‍ ഏകകണ്ഠമായി സോണ്‍ടയുമായുള്ള കരാറുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു', കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം. അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.