തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിരവധി കടകള്‍ക്ക് കേടുപാട്. തിരുവനന്തപുരം ജില്ലയിലെ വെള്ളറടയിലാണ് സംഭവം. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചരയോടെയാണ് നാടിനെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ കാട്ടുപന്നി ആക്രമണമുണ്ടായത്. കൂട്ടമായി എത്തിയായിരുന്നു കാട്ടുപന്നികളുടെ ആക്രമണം. 

To advertise here,

വെള്ളറട ജങ്ഷന് സമീപമുള്ള മൊബൈല്‍ ഷോപ്പ് ഉടമയ്ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാലിന് പരിക്കേറ്റത്. സമീപത്ത് പ്രവര്‍ത്തിക്കുന്ന വിജയ് അക്വാറിയത്തില്‍ കയറിയ കാട്ടുപന്നികള്‍ നിരവധി ഫിഷ് ടാങ്കുകളും രണ്ടു വലിയ കണ്ണാടി അലമാരകളും കസേരകളും തകര്‍ത്തു. 

വെള്ളറട കാനയ്‌ക്കോട് ഭാഗത്ത് നിന്നുമാണ് കാട്ടുപന്നികള്‍ കൂട്ടത്തോടെ വെള്ളറട ജംഗ്ഷനില്‍ എത്തിയെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂട്ടത്തോടെ എത്തിയ കാട്ടുപന്നികള്‍ ജങ്ഷനിലെ റോഡ് മുറിച്ച് കടക്കവെ വാഹനങ്ങളുടെ ശബ്ദം കേട്ട് ചിതറി ഓടുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ കടകളില്‍ കയറിയതോടെയാണ് കാട്ടുപന്നികള്‍ അക്രമാസക്തരായത്.