തിരുവനന്തപുരം: കാട്ടുപന്നിശല്യമുള്ള സ്ഥലങ്ങളിൽ ഷൂട്ടർമാരെ കണ്ടെത്താൻ വനംവകുപ്പിന്റെ മൊബൈൽ ആപ്പ്. ഏറ്റവും അടുത്തുള്ള ഷൂട്ടറുടെ സേവനം വേഗത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ’സർപ്പ’ ആപ്പിന്റെ മാതൃകയിലാവും പുതിയ ആപ്പും. രജിസ്റ്റർ ചെയ്തിട്ടുള്ള ഷൂട്ടർമാർക്ക് കാട്ടുപന്നിശല്യമുണ്ടാകുന്ന ഉടൻ അലർട്ട് സന്ദേശം ലഭിക്കും.
തദ്ദേശ ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറിമാർ, ജാഗ്രതാസമിതി കോഡിനേറ്റർമാർ എന്നിവരുടെ ഫോൺ നമ്പറും ആപ്പിലുണ്ടാവും. ജില്ലാ കളക്ടർ അനുകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല നിയന്ത്രണസമിതി യോഗത്തിൽ ആപ്പിന്റെ സാധ്യതകളെക്കുറിച്ച് ചർച്ചചെയ്തു.
പഞ്ചായത്ത് തലത്തിൽ കൂടുതൽ ഷൂട്ടർമാരെ ഉൾപ്പെടുത്തിയുള്ള പാനൽ രൂപവത്കരിക്കും. ഷൂട്ടർമാരുടെ കുറവ് പരിഹരിക്കാൻ ഇതിലൂടെ സാധിക്കും. വന്യമൃഗങ്ങൾ താവളമാക്കുന്ന പ്രവർത്തിക്കാത്ത എസ്റ്റേറ്റുകളും പുരയിടങ്ങളും വൃത്തിയാക്കുന്നതിനുള്ള സംവിധാനങ്ങൾ കൊണ്ടുവരും.
സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളും വ്യവസായസ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയുടെ കീഴിലുള്ള ഇത്തരം സ്ഥലങ്ങളും കൃത്യമായി രേഖപ്പെടുത്തും. മലയോരമേഖലകളിലെ തോട്ടങ്ങളിലെ കാടുകൾ വെട്ടിമാറ്റുന്നതിനുള്ള കർശന നടപടി സ്വീകരിക്കും.
കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികളുടെ ശല്യം നിയന്ത്രിക്കുന്നതിനായി പഞ്ചായത്തുതല പ്രാദേശിക റെസ്‌പോൺസ് ടീമുകൾ രൂപവത്കരിച്ച് പരിശീലനം നൽകും. മേൽനോട്ടത്തിനായി പഞ്ചായത്തുതലത്തിൽ ഫോറസ്റ്റ് ലെയ്‌സൺ ഓഫീസർമാരെ നിയോഗിക്കും.
കാര്യവട്ടം കാമ്പസിൽ കാട്ടുപന്നിശല്യം രൂക്ഷമാണെന്ന പരാതിയുടെ പശ്ചാത്തലത്തിൽ അവയെ വെടിവെച്ചുകൊല്ലാൻ കോർപ്പറേഷനും അടിക്കാടുകൾ വെട്ടിത്തെളിക്കാൻ സർവകലാശാലാ അധികൃതർക്കും കളക്ടർ നിർദേശം നൽകി.
കഴിഞ്ഞ സാമ്പത്തികവർഷം ജില്ലയിൽ ആകെ 1,658 കാട്ടുപന്നികളെയാണ് വെടിവെച്ചുകൊന്നത്. തദ്ദേശസ്ഥാപനങ്ങൾ തിരിച്ചുള്ള കണക്കിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതൽ കാട്ടുപന്നികളെ കൊന്നൊടുക്കിയത്. പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് രണ്ടാമതും തിരുവനന്തപുരം കോർപ്പറേഷൻ മൂന്നാമതുമാണ്.
Content Highlights: New mobile app launched to connect local authorities with registered shooters. Streamlining the culling process to mitigate agricultural damage. Mandatory clearing of overgrown estates and private lands to reduce wildlife habitats. Establishment of Panchayat-level response teams for monkey and peacock nuisance. 1,658 wild boars culled in the previous fiscal year in Thiruvananthapuram district.
Published: 07 Jun 2026, 07:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented