മാനന്തവാടി: വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിനെ തുടർന്ന്  നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിച്ചു. നാട്ടുകാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. കടുവയെ പിടികൂടിയാൽ വനത്തിൽ തുറന്നു വിടില്ല, മൃഗശാലയിലേക്കോ സംരക്ഷണകേന്ദ്രത്തിലേക്കോ മാറ്റും. പിടികൂടാൻ സാധിച്ചില്ലെങ്കിൽ മയക്കുവെടി വെച്ച് പിടികൂടുകയോ വെടിവെച്ച് കൊല്ലുകയോ ചെയ്യുമെന്ന് ഉറപ്പ് നൽകി. പ്രതിഷേധക്കാരുടെ പ്രതിനിധികളുമായി സിസിഎഫ് കെ.എസ് ദീപ, എ.ഡി.എം ദേവകി കെ , ഡി.എഫ്.ഒ മാർട്ടിൻ ലോവൽ ജനപ്രതിനിധികൾ എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

To advertise here,

കടുവയെ വെടിവെച്ച് കൊല്ലണം. എസ്റ്റേറ്റ് തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ സുരക്ഷാ ഉറപ്പാക്കണം. പ്രിയദർശിനി തൊഴിലാളികൾക്ക് കൂലിയോടുള്ള അവധി നൽകണം. പഞ്ചാരക്കൊല്ലിയിലെ വിദ്യാർത്ഥികൾക്ക് കടുവയെ പിടികൂടുന്ന വരെ സ്കൂളിലേക്ക് പോകാൻ സർക്കാർ വാഹനം സജ്ജമാക്കണം.രാധയുടെ മക്കളിൽ ഒരാൾക്ക്  സ്ഥിര ജോലി നൽകണം.നഷ്ടപരിഹാര തുക ബാക്കി ഉടനടി നൽകണം.അയൽ ജില്ലകളിലെ ആർആർടി എത്തിക്കണം, തുടങ്ങിയവയായിരുന്നു ജനങ്ങളുടെ ആവശ്യം. ഇവയെല്ലാം അംഗീകരിച്ചിട്ടുണ്ട്.

ഇതിനിടെ പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയെ കണ്ടതായി സംശയമുയർന്നു. പഞ്ചാരക്കൊല്ലി സ്വദേശി നൗഫലിന്റെ വീടിനടുത്താണ് കടുവയെ കണ്ടതായി സംശയം. വനം വകുപ്പ് സ്ഥലത്തേക്ക് പുറപ്പെട്ടു.

കടുവയെ വെടിവെച്ച് കൊല്ലാതെ ഉദ്യോഗസ്ഥരെ ക്യാമ്പ് ഓഫീസില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. ഇതോടെ കളക്ടര്‍ മൂന്ന് മണിയോടെ സ്ഥലത്തെത്തുമെന്നും ജനങ്ങളോട് സംസാരിക്കുമെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. എന്നാല്‍ നാലു മണി കഴിഞ്ഞിട്ടും കളക്ടര്‍ എത്തിയിട്ടില്ല. അതാണ് പ്രതിഷേധം അണപൊട്ടാൻ കാരണം. 

കളക്ടര്‍ വരാന്‍ താമസിക്കുന്നത് അനുസരിച്ച് പ്രശ്‌നങ്ങള്‍ വഷളാകുമെന്നാണ് പ്രതിഷേധക്കാര്‍ വ്യക്തമാക്കുന്നത്. പ്രതിഷേധക്കാര്‍ ബേസ് ക്യാമ്പിന്റെ വരാന്തയില്‍ കേറി പ്രതിഷേധിക്കുകയാണ്. ഡിഎഫ്ഒ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ കാണണമെന്നാണ് ആവശ്യം. ബേസ് ക്യാമ്പില്‍ അരുണ്‍ സക്കറിയയും ഡിഎഫ്ഒയുമുള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ അവലോകനയോഗം ചേരുകയാണ്. ഇതിനിടെയിലാണ് പ്രതിഷേധം. 

കടുവയുടെ ദൃശ്യം ലഭിച്ചാല്‍ പോലും ഏത് ഡേറ്റാബേസിലുള്ള കടുവയാണ് എന്നുള്‍പ്പടെ ഉറപ്പാക്കി പരിശോധന നടത്തിയതിനു ശേഷം മാത്രമേ മയക്കുവെടി വെക്കണോ കൂട്ടിലേക്ക് ആകര്‍ഷിച്ച് പിടികൂടണോ എന്നൊക്കെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനാവൂ എന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.   ഇതിനിടെ വനമന്ത്രി എ.കെ.ശശീന്ദ്രന്‍ ഞായറാഴ്ച വയനാട്ടിലെത്തും. 11 മണിക്ക് കളക്ടറേറ്റില്‍ നടക്കുന്ന അവലോകനയോഗത്തില്‍ പങ്കെടുക്കും. ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയ ക്യാമ്പ് ഓഫീസിലെത്തി.