പാലക്കാട്: : മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സമരത്തിന് നേരെയുണ്ടായ ലാത്തിച്ചാർജിൽ നിരവധിപ്പേർക്ക് പരിക്ക്. മാർച്ച് ഉദ്ഘാടനം ചെയ്ത വി.ടി ബൽറാം എം.എൽ.എ അടക്കം നിരവധിപ്പേർക്ക് പരിക്കേറ്റു. ഉദ്ഘാടം കഴിഞ്ഞ ഉടൻ തന്നെ പോലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. എം.എൽ.എയെ പോലീസ് വളഞ്ഞിട്ട് അടിച്ചുവെന്നാണ് റിപ്പോർട്ട്. തലയ്ക്ക് പരിക്കേറ്റ ബൽറാം ചോരയിൽ കുളിച്ചാണ് പിന്നീട് പ്രതിഷേധത്തിൽ പങ്കെടുത്തതും സംസാരിച്ചതും. 

To advertise here,

ആരുടെയോ ആജ്ഞാനുസരണം പ്രതിഷേധ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനുളള ശ്രമം നടത്തിയവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ബല്‍റാം ആവശ്യപ്പെട്ടു. എന്ത് പ്രകോപനത്തിന്റെ പേരിലാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തവരെ പോലീസ് മര്‍ദിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

യാതൊരു നീതീകരണമില്ലാത്ത ആക്രമണമാണ് ഉണ്ടായത്. ഇക്കാര്യത്തില്‍ അതിശക്തമായ അന്വേഷണം ഉണ്ടാകണം എന്നാണ് ആവശ്യപ്പെടുന്നത്. പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ശില്പയെ നാഭിക്ക് ചവിട്ടിയ പോലീസുകാരനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. വനിതാപോലീസ് ആയിരുന്നില്ല വനിതാപ്രവര്‍ത്തകയെ അതിക്രൂരമായി മര്‍ദിച്ചത്. എംഎല്‍എ ആയ എനിക്ക് മര്‍ദനമേറ്റു. നിരവധി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. എന്തുപ്രകോപനമുണ്ടായതിന്റെ പേരിലാണ് പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചതെന്ന് വ്യക്തമാക്കണമെന്നും ബല്‍റാം ആവശ്യപ്പെട്ടു. 

ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പോലും രോമത്തിന് പരിക്കേറ്റിട്ടില്ല. ഒരു കല്ലുപോലും സമരക്കാരുടെ ഭാഗത്ത് നിന്ന് പോലീസിന്റെ നേരെ എറിഞ്ഞിട്ടില്ല. ഇത്തരത്തിലുളള ലാത്തിചാര്‍ജും നരനായാട്ടും നടത്താനുളള സാഹചര്യം ഉണ്ടായിരുന്നില്ല. ഡി.വൈ.എസ്.പി പ്രകോപിതനായി സമാധാനപരമായി പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ പിടിച്ച് വലിച്ചിഴച്ചു. ഒരു പ്രവര്‍ത്തകന്റെ കൈപൊട്ടി എല്ലൊടിയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. പോലീസ് രാജിനെതിരെ കര്‍ശന നടപടി ഉണ്ടാകണം. ബല്‍റാം പറഞ്ഞു. 

പാലക്കാട്ടെ യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ചിന് നേരെ നടന്നത് പോലീസ് ഗുണ്ടകളുടെ വിളയാട്ടമാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. സമരങ്ങളെ രക്തത്തില്‍ മുക്കി കൊല്ലാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പിലാക്കുന്നവരോട് ഇതൊന്നും കണ്ട് സമരപാതയില്‍ പുറകോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:VT Balram demands to probe against police crackdown on Youth Congress activists