തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സന്നദ്ധ സേനയിലേക്കുള്ള വോളന്റിയര്‍മാരുടെ രജിസ്‌ട്രേഷന്‍ മൂന്ന് ലക്ഷം പിന്നിട്ടു. 20 നും 40 നും ഇടയില്‍ പ്രായമുള്ള 2,53,647 പേരാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

To advertise here,

ഇതുവരെ 3,25,785 പേര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതില്‍ 2,61,785 പുരുഷന്മാരും 63,947 സ്ത്രീകളും 53 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ നല്‍കി വരുന്ന സേവനങ്ങള്‍ സമൂഹത്തിലെ എല്ലാ തലത്തിലേക്കും  എത്തിക്കുന്നതിന് സന്നദ്ധ സേന ശ്രദ്ധചെലുത്തുമെന്ന് സേനാ ഡയറക്ടര്‍  അമിത് മീണ പറഞ്ഞു. 16നും 65നും ഇടയില്‍ പ്രായവും ശാരീരിക ക്ഷമതയുള്ള ഏതൊരാള്‍ക്കും സന്നദ്ധ സേനയില്‍ അംഗമാകാമെന്നും അദ്ദേഹം പറഞ്ഞു.

3.4 ലക്ഷം വോളന്റിയര്‍മാരുടെ അംഗത്വമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നൂറ് പേര്‍ക്ക് ഒരു സന്നദ്ധ സേന വോളന്റിയര്‍ എന്ന തോതിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോരുത്തര്‍ക്കും അവരുടെ പ്രാമുഖ്യമുള്ള മേഖലകള്‍ തിരിച്ച് സേവന മേഖല പുനക്രമീകരിക്കും.   

അതേസമയം സംസ്ഥാനത്താകമാനം 36000 വോളന്റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ ആരോഗ്യപ്രവര്‍ത്തകര്‍, വിവര സാങ്കേതിക മേഖല, കായിക താരങ്ങള്‍, എഞ്ചിനീയര്‍മാര്‍,വിദ്യാര്‍ഥികള്‍, ഓട്ടോറിക്ഷാതൊഴിലാളികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. മരുന്ന് വിതരണം, ആവശ്യസാധനങ്ങളുടെ ഹോം ഡെലിവറി, സാമൂഹിക അടുക്കള, രക്തദാനം, വിത്ത് വിതരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഏകോപിപ്പിക്കുന്നത്. 

25,434 കുടുംബശ്രീ പ്രവര്‍ത്തകര്‍, 11,340 യുവജന കമ്മിഷന്റെ ഭാഗമായ അംഗങ്ങള്‍, 10,150 എന്‍ എസ് എസ് വോളന്റിയര്‍മാര്‍, 6325 യുവജന ക്ഷേമബോര്‍ഡ് അംഗങ്ങള്‍, 5250 എന്‍ എസ് എസ് കേഡറ്റുകള്‍, 3422 മുന്‍ എന്‍ സി സി കേഡറ്റുകളും സന്നദ്ധ സേനയുടെ ഭാഗമാണ്. 

അതേസമയം മുഴുവന്‍ സമവും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം അനര്‍ട്ട്, ഐറ്റിമിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. 

https://sannadhasena.kerala.gov.in/volunteerregistration ഈ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.

Content Highlights: volunteers for sannadhasena registered crosses three lakhs