തൃശ്ശൂർ: മണലൂർ നിയോജകമണ്ഡലത്തിലെ വാടാനപ്പിള്ളിയിൽ സ്വകാര്യ ഗോഡൗണിൽ വോട്ടിനുവേണ്ടി കിറ്റ് തയ്യാറാക്കിയെന്ന് ആരോപണം. തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടി സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ച് ബിജെപിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് തയ്യാറാക്കുന്നുവെന്നാരോപിച്ച് യുഡിഎഫ് പ്രവർത്തകർ കേന്ദ്രം വളയുകയായിരുന്നു. പിന്നാലെ എൽഡിഎഫ് പ്രവർത്തകരും സ്ഥലത്തെത്തി.

To advertise here,

യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപന്റെ നേതൃത്വത്തിലാണ് പ്രവർത്തകരെത്തിയത്. തുടർന്ന് സ്ഥലത്തെത്തിയ ബിജെപി പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടെ ടി.എൻ. പ്രതാപനെ പലതവണ പിടിച്ചുതള്ളിയതായും ആരോപണമുണ്ട്.

തളിക്കുളത്തെ സ്വകാര്യവ്യക്തിയുടെ വീടിനോട് ചേർന്നുള്ള ചാമ്പ്യൻസ് ട്രേഡേഴ്‌സ് വാടാനപ്പിള്ളി എന്ന സ്വകാര്യ ഗോഡൗണിന് മുന്നിലാണ് പ്രതിഷേധം. മരണാനന്തര സഹായസമിതിയുടെ പേരിൽ ഇവിടെ നിന്ന് കിറ്റ് വിതരണം ചെയ്യുന്നുവെന്നാണ് പ്രധാന ആരോപണം. എന്നാൽ ബിജെപി നേതാവും നടനുമായ ദേവന്റെ നേതൃത്വത്തിൽ വോട്ടഭ്യർഥിച്ചെത്തിയ സംഘം വീടിനകത്തുണ്ടെന്നും അവരെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ബിജെപിയും ആരോപിക്കുന്നു.

4000 കിറ്റുകൾ തയാറാക്കിയതെന്നാണ് കോൺഗ്രസിന്റെ ആരോപണം. സംഭവമറിഞ്ഞ് വാടാനപ്പള്ളി പോലീസും ഇലക്ഷൻ കമ്മിഷൻ സ്‌ക്വാഡും സ്ഥലത്ത് എത്തിയിട്ടുണ്ട്. പെരുമാറ്റച്ചട്ടം ലംഘിച്ച് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിനെതിരെ സ്റ്റേറ്റ് ഇലക്ഷൻ ഓഫീസർക്കും, മണലൂർ റിട്ടേണിങ് ഓഫീസർക്കും യുഡിഎഫിന്റെ ചീഫ് ഇലക്ഷൻ ഏജന്റ്‌ പരാതി നൽകി. പ്രദേശത്ത് യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.