കോട്ടയം: തിരുനക്കര ആകാശപ്പാതയിൽ നാറാണത്ത് ഭ്രാന്തന്റെ രീതിവേണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഇതിന് 1.95 കോടി രൂപ മുടക്കിയിട്ടുണ്ട്. മൊത്തം അനുവദിച്ച 5.18 കോടിയിൽ ബാക്കി 3.22 കോടി ചെലവഴിക്കാതെ ബാക്കിയുണ്ട്. കോട്ടയത്തിന്റെ അഭിമാനകേന്ദ്രമാകണം എന്ന ആശയത്തിലാണ് ഇത് രൂപകല്പന ചെയ്തത്. ഇത് നടന്നുകാണണമെന്ന് തനിക്ക് വാശിയുണ്ട്. തുടക്കമിട്ട് ഉപേക്ഷിച്ചുകളയുന്ന രീതി ഇവിടെ ഒഴിവാക്കണമെന്ന അപേക്ഷയാണ് പൊളിക്കണം എന്ന് പറയുന്നവരോടുള്ളത്. ആകാശപ്പാതയുമായി ബന്ധപ്പെട്ടുണ്ടായ സമീപകാല വിവാദങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

പദ്ധതി എന്തിന്?

placeholder
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ |
Photo - Mathrubhumi archives

• 2014-15-ൽ നാറ്റ്പാക്ക് നടത്തിയ പഠനത്തിൽ അന്നത്തെ ശീമാട്ടി റൗണ്ടാന (ഇപ്പോഴത്തെ ആകാശപ്പാതയിരിക്കുന്നിടം) വലിയ കുരുക്കുണ്ടാക്കുന്ന ഇടമായി കണ്ടെത്തി. എം.സി.റോഡ്, ടി.ബി.റോഡ്, പി.ഒ.റോഡ്, ശാസ്ത്രി റോഡ്, ചെല്ലിയൊഴുക്കം റോഡ് എന്നിവയിൽനിന്നുള്ള വാഹനങ്ങൾ ഇവിടെ വന്നുചേരുന്നു. 1.15 ലക്ഷം വാഹനങ്ങളാണ് ദിവസവും ഇതുവഴി പോകുന്നത്‌ എന്നാണ് കണ്ടെത്തിയത്. 30,061 കാൽനടയാത്രികരും ഇതിലൂടെ കടന്നുപോകുന്നു. എം.സി.റോഡിൽതന്നെ ഏറ്റവും കുരുക്കുള്ളയിടമാണ് ഇവിടം. മേൽപ്പാലമാണ് ഇവിടെ പ്രതിവിധി പറഞ്ഞത്. അതിനുള്ള പരിമിതിയുള്ളതിനാലാണ്‌ സ്കൈ വാക്ക് എന്ന ആശയം കൊണ്ടുവന്നത്.
• പട്ടണത്തിന്റെ അടയാളയിടമാക്കണം എന്ന സങ്കല്പമാണ് എല്ലാവരും പങ്കിട്ടത്. 5.18 കോടി രൂപ റോഡ് സുരക്ഷാ അതോറിറ്റി അനുവദിച്ചതാണ്. അന്ന് ധനമന്ത്രിയായിരുന്ന കെ.എം.മാണിയാണ് ധനകാര്യ അനുമതി നൽകിയത്. എല്ലാ നടപടിയും പൂർത്തിയാക്കിയാണ് കിറ്റ്കോയെ ഏല്പിച്ചത്.
• 28 ലക്ഷം രൂപ വൈദ്യുതി ബോർഡിനും 7.5 ലക്ഷം രൂപ ജലഅതോറിറ്റിക്കും 54,000 രൂപ മണ്ണ് പരിശോധനയ്‌ക്കും കിറ്റ്കോ നൽകി. കിറ്റ്കോ സർവീസ് തുകയായി 17 ലക്ഷവും പരസ്യത്തിന് 4.11 ലക്ഷവും ജോലിചെയ്ത ഇനത്തിൽ ഏജൻസിക്ക് 1.37 കോടി ചെലവിട്ടു. രേഖകൾ ലഭ്യമാണ്.
• യു.ഡി.എഫ്. സർക്കാരിന്റെ ഭരണം കഴിഞ്ഞ് ഏഴുവർഷമായി. ഇതേവരെ പദ്ധതി അശാസ്ത്രീയം എന്നാരും പറഞ്ഞില്ല. ഇപ്പോൾ അത് വേണ്ടെന്നു വെയ്ക്കുന്നെങ്കിൽ കാരണം പറയണം. മന്ത്രി വി.എൻ.വാസവനും ആന്റണി രാജുവും പോസിറ്റീവായ സമീപനമാണ് സ്വീകരിച്ചത്. പക്ഷേ, ചില തത്‌പര കക്ഷികൾ പദ്ധതി പഠിക്കാതെ അഭിപ്രായം പറയുന്നു. ഇത് നാടിന് നല്ലതല്ല.
• സമാനപദ്ധതി തൃശ്ശൂരും കൊല്ലത്തും നടപ്പാക്കി. തൃശ്ശൂരിൽ 19 കോടിയും കൊല്ലത്ത് 25 കോടിയും ചെലവിട്ടു. ഇവിടെ തടസ്സമെന്താണെന്ന് കണ്ടെത്തി പരിഹരിക്കണം. സാങ്കേതികമായി അറിവുള്ളവർ ഇക്കാര്യത്തിൽ മറുപടി പറയട്ടെ.

മുടങ്ങിയത് ഇവയും

• കോടിമത രണ്ടാംപാലം വന്നാൽ എം.സി.റോഡിലെ കുരുക്ക് കുറയും. മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചിട്ടുണ്ട്. അഞ്ചുവർഷം പക്ഷേ, കാത്തിരിക്കേണ്ടിയിരുന്നില്ല.
• താലൂക്ക് ഓഫീസ് പുതിയ മന്ദിരം. പാതി പണിത് ഇട്ടിരിക്കുന്നു.
• സൂര്യകാലടി മന റഗുലേറ്റർ കം ബ്രിഡ്ജ് നാല് തൂണുകൾനാട്ടി പണി മാറ്റിവെച്ചു. ഇത് പൂർത്തിയാക്കിയാൽ രണ്ട് ദേശത്തിന് ഗുണം.
• കഞ്ഞിക്കുഴി കുരുക്ക് ഒഴിവാക്കാൻ മേല്പാലത്തിന് 37 കോടിയുടെ പദ്ധതിവെച്ചു. ഒന്നുമായില്ല.
• ചിങ്ങവനം സ്പോർട്സ് കോളേജിന് തുടക്കമിട്ടു. പാതിവഴി നിലച്ചുപോയി.
• നാഗമ്പടം ഗ്രീൻഫീൽഡ് സ്റ്റേഡിയം.
• വെള്ളൂത്തുരുത്തി പാലം കിഫ്ബി അംഗീകരിച്ചു. തുടങ്ങിയില്ല.

placeholder
ആകാശപ്പാതയുടെ നിർമ്മാണം ആരംഭഘട്ടത്തിൽ | Photo: മാതൃഭൂമി

ഖജനാവിന് നഷ്ടമില്ലാത്ത മാതൃക

ഈരയിൽക്കടവ് ബൈപ്പാസ് 28 ഏക്കർ സ്ഥലം ജനങ്ങൾ വിട്ടുതന്ന് പണി പൂർത്തിയാക്കി. പടിഞ്ഞാറൻ ബൈപ്പാസിന് 7.58 ഏക്കർ ഭൂമി ജനം വിട്ടുതന്നു. വടവാതൂർ-മെഡിക്കൽ കോളേജ് ബണ്ട് റോഡിനും ഭൂമി വിട്ടുകിട്ടി. ചിങ്ങവനം സ്പോർട്സ് കോംപ്ലക്സിനും സമാനമായ ജനകീയ സഹായമുണ്ടായി. മറ്റിടങ്ങളിൽ ഈ മാതൃകയില്ല.

കിറ്റ്കോയെ തള്ളിപ്പറഞ്ഞ് മന്ത്രി വാസവൻ

തിരുനക്കര ആകാശപ്പാതയിൽ മന്ത്രി എന്ന നിലയിൽ അഭിപ്രായം പറയാനില്ലെന്ന് വി.എൻ.വാസവൻ. ഇത് ഒഴിവാക്കണം എന്ന് സി.പി.എം. പറഞ്ഞത് പാർട്ടിയുടെ അഭിപ്രായമാണ്. എന്നാൽ, പണി നടത്തുന്ന ഏജൻസിയായ കിറ്റ്കോ ശരിയായ രീതിയിലല്ല കാര്യങ്ങൾ ചെയ്യുന്നത്.

അവർ പണികൾ ഉപകരാർ കൊടുക്കുകയാണ്. അയ്മനം സ്റ്റേഡിയം, തിരുനക്കര മൈതാനം തുടങ്ങിയവയിലും ഇതാണ് കണ്ടത്. പണി വേറെ ആളുകളെ ഏൽപ്പിച്ചാൽ കാര്യങ്ങൾ നന്നായി നടക്കില്ല. വിഷയത്തിൽ സർക്കാർ നിലപാട് കോടതിയെ അറിയിക്കും. ചുമതലക്കാർ റോഡ് സുരക്ഷാ അതോറിറ്റിയാണ്. അവരാണ് അഭിപ്രായം പറയേണ്ടത്. റോഡ് മോശമായതിൽ ചിലർ നടത്തുന്ന സമരത്തിൽ അഭിപ്രായം പറയാനില്ല.

സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. മഴ തുടർച്ചയായി നിലനിൽക്കുന്നതാണ് റോഡ് മോശമാകാൻ കാരണം. തോർച്ച കിട്ടിയാൽ പണി തുടങ്ങും. ചില സ്ഥലങ്ങളിൽ അക്കാര്യം തുടങ്ങിയിട്ടുണ്ട്.