
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല നഗരമധ്യത്തിൽനിന്നും മാറ്റണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അഭിപ്രായപ്രകടനത്തിനുമേൽ ചർച്ചകൾ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ പിന്തുണച്ചും വിമർശിച്ചും പ്രമുഖരും അല്ലാത്തവരുമായി നിരവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുന്നതായി തിരുവനന്തപുരം മേയർ വി.വി. രാജേഷ് വ്യക്തമാക്കി.
'നഗരത്തിനുള്ളിലെ മൃഗശാല അപൂർവയിനം മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് ദോഷകരമാണ്. മൃഗങ്ങൾ ചത്തുപോകുന്നുണ്ട്. മൃഗങ്ങൾക്ക് രോഗം പരക്കുമ്പോൾ സമീപ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. ആ ഭീതി സമീപത്ത് താമസിക്കുന്നവർ പറയാറുണ്ട്.' മൃഗങ്ങൾ ചാടിപ്പോവുമ്പോൾ ജനങ്ങൾ ഭീതിയിലാണെന്നും മേയർ പറയുന്നു.
അതിനോടൊപ്പംതന്നെ നിലവിൽ പൂജപ്പുരയിൽ സ്ഥിതിചെയ്യുന്ന സെൻട്രൽ ജയിൽ അവിടെനിന്നും മാറ്റുന്നതിനെക്കുറിച്ചും ആലോചിക്കണമെന്ന് മേയർ അഭിപ്രായപ്പെട്ടു. ജയിൽ പൂജപ്പുരയിൽ വന്നപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും ഇക്കാര്യത്തിലും സർക്കാർ വേണ്ട തീരുമാനം എടുക്കണമെന്നും മേയർ പറഞ്ഞു.
തിരുവനന്തപുരത്ത് നടക്കുന്ന റീ ഇമേജിനിങ് റൗണ്ട് ടേബിൾ സമ്മേളനത്തിലാണ് മുഖ്യമന്ത്രി മൃഗശാല നഗരമധ്യത്തിൽനിന്നും കൂടുതൽ വിശാലമായ വനപ്രദേശത്തേക്ക് മാറ്റണമെന്ന ആശയം മുന്നോട്ടുവെച്ചത്.
'നഗരമധ്യത്തിലെ മൃഗശാല മൃഗങ്ങളോടു കാട്ടുന്ന ക്രൂരതയാണ്. ചുറ്റും തിരക്കുള്ള റോഡും പൊതുപരിപാടികൾ നടത്തുന്ന കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയവുമൊക്കെ മൃഗങ്ങൾക്ക് ശബ്ദശല്യം ആണ്. മൃഗങ്ങൾക്ക് അവരുടേതായ ആവാസസ്ഥലമുണ്ട്. നെയ്യാറിലേക്കോ മറ്റേതെങ്കിലും വനപ്രദേശത്തേയ്ക്കോ മൃഗശാല മാറ്റാൻ നമുക്ക് പറ്റില്ലേ?
അങ്ങനെ ചെയ്താൽ നിലവിലുള്ള സ്ഥലം ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ പോലെയോ, പ്രാഗ് സ്‌ക്വയർ പോലെയോ അതിമനോഹരമായ ഒരു സ്‌ക്വയർ ആക്കി മാറ്റാം. ബജറ്റിലില്ലാത്ത പദ്ധതി ആദ്യമായാണ് പുറത്തുപറയുന്നത്.' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. പിന്നാലെയാണ് ഈ ആശയത്തിന് പിന്തുണയും വിമർശനവുമായി നിരവധിപേർ മുന്നോട്ടുവന്നത്.
മുഖ്യമന്ത്രിയുടെ ആശയത്തിനെതിരെ സിപിഎം നേതാവും മുൻ എംഎൽഎയുമായ വി.കെ. പ്രശാന്ത് മുന്നോട്ടുവന്നു. മൃഗശാലയും മ്യൂസിയവും പറിച്ചുനടാനുള്ള ശ്രമം മുമ്പും നടന്നിട്ടുണ്ടെന്നും ഇപ്പോൾ നടക്കുന്ന ശ്രമം വാണിജ്യലക്ഷ്യത്തോടെ ഉള്ളതാണെന്നും ഇതിന് പിന്നിൽ മുതലാളിമാർക്ക് മറിച്ചുകൊടുക്കാനുള്ള ശ്രമമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും വി.കെ. പ്രശാന്ത് പറഞ്ഞു.
Published: 17 Sept 2026, 02:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented