തിരുവനന്തപുരം: കാപ്പാ പ്രതിയായ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുഗതന്റെ പരോൾ അപേക്ഷയിൽ വിവാദ പരാമർശങ്ങൾ കടന്നുകൂടിയതിൽ തദ്ദേശവകുപ്പിലെ അണ്ടർ സെക്രട്ടറിക്ക് എതിരേയും വകുപ്പുതല അന്വേഷണം. മന്ത്രി കെ.എം. ഷാജിയുടെ നിർദേശത്തിനു വിരുദ്ധമായി പരോൾ ഉത്തരവിൽ പരാമർശങ്ങൾ ഉൾക്കൊള്ളിച്ചത് ചട്ടലംഘനമാണെന്നാണ് കണ്ടെത്തൽ. മന്ത്രി കാണാതെയാണ് ഇത്രയും നിർണായകമായ ഉത്തരവ് ഇറങ്ങിയത്. ഇതിലും വീഴ്ച സംഭവിച്ചിട്ടുണ്ട്.

To advertise here,

സുഗതന് കൗൺസിലർസ്ഥാനം നിലനിർത്താൻ പാകത്തിൽ നിയമോപദേശം നൽകി ഇറങ്ങിയ ഉത്തരവിൽ ആഭ്യന്തരവകുപ്പ് അണ്ടർ സെക്രട്ടറിക്കും വീഴ്ചപറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥനെതിരേ വെള്ളിയാഴ്ചതന്നെ അന്വേഷണം ആരംഭിച്ചിരുന്നു. സർക്കാരിനു നാണക്കേടായ സംഭവം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നു സ്ഥാപിക്കാനുള്ള നീക്കമാണ് പിന്നിലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. സാധാരണ പരോൾ ഉത്തരവുകളിൽ ഇത്തരം പരാമർശങ്ങൾ ഉണ്ടാകാറില്ല. പരോൾ നിഷേധിക്കുകയാണെങ്കിൽ അതു മാത്രമാണ് ഉൾക്കൊള്ളിക്കാറുള്ളത്. എന്നാൽ, സുഗതന്റെ പരോൾ അപേക്ഷ നിഷേധിച്ച് ആഭ്യന്തരവകുപ്പ് ഇറക്കിയ ഉത്തരവിൽ കൗൺസിലർസ്ഥാനം നിലനിർത്താനുള്ള നിർദേശവും ഉണ്ടായിരുന്നു.

തദ്ദേശവകുപ്പിൽനിന്നു വന്ന ഫയലിൽ ഉണ്ടായിരുന്ന വിവരങ്ങൾ ആഭ്യന്തരവകുപ്പിന്റെ സർക്കുലറിൽ കടന്നുകൂടിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സാധാരണ ഇങ്ങനെ ഉണ്ടാകാറില്ല. ബി.ജെ.പി.ക്ക് തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നിലനിർത്താൻ സഹായിച്ച സംഭവം രാഷ്ട്രീയ വിവാദമായിട്ടുണ്ട്. കൗൺസിൽ ബി.ജെ.പി.ക്കെതിരേ പ്രതിഷേധിക്കാൻ ഇറങ്ങിയ യു.ഡി.എഫിനും ആഭ്യന്തരവകുപ്പിന്റെ സർക്കുലർ നാണക്കോടായി. സി.പി.എം. ഇത് രാഷ്ട്രീയമായി മുതലെടുക്കുകയും ചെയ്തു. യു.ഡി.എഫ്.-ബി.ജെ.പി. ഡീലിന്റെ തെളിവാണ് കൗൺസിലർ സുഗതനുവേണ്ടി ഇറക്കിയ ഉത്തരവെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയനും ആരോപിച്ചിരുന്നു.