
താമരശ്ശേരി ചുരത്തിൽ വളവുകൾ വീതികൂട്ടുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ എട്ടാംവളവിന് സമീപത്തെ മരം മുറിച്ചപ്പോൾ
താമരശ്ശേരി: ഹെയര്‍പിന്‍വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി പാതയോരത്ത് മുറിച്ചിട്ട മരങ്ങള്‍ ലോറികളിലേക്ക് കയറ്റുന്നതിനായി താമരശ്ശേരി ചുരത്തില്‍ വെള്ളിയാഴ്ചമുതല്‍ ദേശീയപാതാവിഭാഗം ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ചെറുവാഹനങ്ങള്‍ ഇടവിട്ട സമയങ്ങളില്‍ മാത്രമേ ചുരംവഴി കടത്തി വിടൂ.
വെള്ളിയാഴ്ചമുതല്‍ മൂന്നുദിവസമായി രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെയുള്ള സമയത്ത്, എട്ടാംവളവിനരികില്‍ പാതയോരത്തും വനഭൂമിയിലുമായി മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറികളിലേക്ക് കയറ്റാനാണ് തീരുമാനം. മരങ്ങള്‍ നീക്കംചെയ്യുന്ന സമയത്ത് ഉണ്ടാവാനിടയുള്ള ഗതാഗതസ്തംഭനം പരിഗണിച്ചാണ് നിയന്ത്രണ നടപടി. ലോറികളില്‍ കയറ്റി ചുരമിറക്കിയെത്തിക്കുന്ന മരങ്ങള്‍ തുടര്‍ന്ന് വെസ്റ്റ്കൈതപ്പൊയിലിലെ പൊതുസ്ഥലത്തേക്ക് ലേലനടപടികള്‍ക്കായി മാറ്റിയിടും.
മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റുന്ന പകല്‍സമയങ്ങളില്‍ ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയിലുള്ള ഗതാഗത പുനഃക്രമീകരണം നടത്താന്‍ ആവശ്യപ്പെട്ട് താമരശ്ശേരി, സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പിമാര്‍ക്കും താമരശ്ശേരി, കല്പറ്റ താലൂക്ക് തഹസില്‍ദാര്‍മാര്‍ക്കും പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അധികൃതര്‍ കത്ത് നല്‍കുകയായിരുന്നു. കൂടാതെ, വയനാട് കളക്ടര്‍ക്കും കോഴിക്കോട് കളക്ടര്‍ക്കും പിഡബ്ല്യുഡി എന്‍എച്ച് വിഭാഗം കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇരുവരും ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കും പോലീസ് വകുപ്പിനും ഗതാഗതനിയന്ത്രണത്തിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മള്‍ട്ടി ആക്സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും മൂന്നുദിവസത്തേക്ക് നാടുകാണി ചുരം വഴിയോ, കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടാന്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ നിര്‍ദേശംനല്‍കിയതായി പിഡബ്ല്യുഡി എന്‍എച്ച് കൊടുവള്ളി സെക്ഷന്‍ അസി.എന്‍ജിനിയര്‍ എം. സലീം അറിയിച്ചു.
ചുരംപാതയോരത്തുനിന്ന് മുറിച്ചത് 140 മരങ്ങള്‍
താമരശ്ശേരി ചുരത്തിലെ 6, 7, 8 ഹെയര്‍പിന്‍ വളവുകളുടെ നവീകരണത്തിന് കരാറേറ്റെടുത്ത ഡല്‍ഹി ആസ്ഥാനമായുള്ള ചൗധരി കണ്‍സ്ട്രക്ഷന്‍സ് കമ്പനി അധികൃതര്‍, റോഡ് പ്രവൃത്തിക്കു മുന്നോടിയായി താമരശ്ശേരി ചുരത്തില്‍നിന്ന് ഇതിനകം ആകെ മുറിച്ചത് 140 മരങ്ങള്‍. ഇതില്‍ എട്ടാംഹെയര്‍പിന്‍ വളവിന് അരികിലെ വനഭൂമിയില്നിന്നുമാത്രം 129 മരങ്ങളാണ് മുറിച്ചിരിക്കുന്നത്.
നവംബര്‍ 26-നാണ് മരംമുറി തുടങ്ങിയത്. ചുരംപാത വികസനത്തിനായി വനംവകുപ്പില്‍നിന്ന് പൊതുമരാമത്തുവകുപ്പ് ഏറ്റെടുത്ത വനഭൂമിയില്‍നിന്ന് ആകെ 393 മരങ്ങളാണ് മുറിക്കാന്‍ പുതുതായി അനുമതിയുള്ളത്.
നിയന്ത്രണം രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെ മള്‍ട്ടി ആക്സില്‍, ഭാരവാഹനങ്ങള്‍ വഴിതിരിച്ചുവിടും ചെറുവാഹനങ്ങള്‍ ഇടവിട്ട സമയങ്ങളില്‍ മാത്രമേ ചുരംവഴി കടത്തിവിടൂ.
Content Highlights: Thamarassery Pass sees traffic restrictions due to tree removal for road widening. Learn about the schedule and alternative routes.
Published: 05 Dec 2025, 07:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented