സുല്‍ത്താന്‍ബത്തേരി: നഗരസഭാപരിധിയില്‍ ആരോഗ്യവിഭാഗം ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനയില്‍ ഉപയോഗയോഗ്യമല്ലാത്ത ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. വൃത്തിഹീനമായും ശരിയായ മാലിന്യസംസ്‌കരണസംവിധാനങ്ങളില്ലാതെയും പ്രവര്‍ത്തിച്ച മൈസൂരു റോഡിലെ അല്‍ ജുനൂബ് കുഴിമന്തി എന്ന സ്ഥാപനം അടപ്പിച്ചു.

To advertise here,

മൈസൂരു റോഡിലെ ഹോട്ടല്‍ ഉഡുപ്പി, സ്റ്റാര്‍ കിച്ചണ്‍, ദ റിയല്‍ കഫേ, ചീരാല്‍ റോഡിലെ അമ്മ മെസ്, മൂലങ്കാവിലെ ഹോട്ട് പോട്ട് കൂള്‍ബാര്‍ എന്നീ സ്ഥാപനങ്ങളില്‍നിന്നാണ് മോശം ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്. പതിനഞ്ചോളം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായി പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ പി.എസ്. സന്തോഷ്‌കുമാര്‍ അറിയിച്ചു.

ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തില്‍ ലൈസന്‍സ്, കുടിവെള്ളപരിശോധനാ റിപ്പോര്‍ട്ട്, ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡ് എന്നിവ നിര്‍ബന്ധമാണ്. ശുചിത്വം പാലിക്കാത്തതും ഉപയോഗയോഗ്യമല്ലാത്ത ഭക്ഷണം വില്‍ക്കുന്നതുമായ സ്ഥാപനങ്ങള്‍ക്കുനേരേ കര്‍ശനനടപടി സ്വീകരിക്കുമെന്നും തുടര്‍പരിശോധനയുണ്ടാകുമെന്നും ക്ലീന്‍സിറ്റി മാനേജര്‍ അറിയിച്ചു.

ബുധനാഴ്ച നടത്തിയ പരിശോധനയില്‍ നഗരസഭാ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. അനൂപ്കുമാര്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജോബിച്ചന്‍, പി.എച്ച്. മുഹമ്മദ് സിറാജ് തുടങ്ങിയവരുമുണ്ടായിരുന്നു.