കോഴിക്കോട്: ഭരണകൂടത്തെ തിരുത്തേണ്ടത് രാജ്യത്തെക്കുറിച്ച് വെറുപ്പുത്പാദിപ്പിച്ചുകൊണ്ടാകരുതെന്ന് സമസ്ത കാന്തപുരം വിഭാഗം വിദ്യാര്‍ഥി സംഘടനയായ എസ്.എസ്.എഫ്.  രാജ്യത്തെയും ഭരണകൂടത്തേയും രണ്ടായിത്തന്നെ കാണേണ്ടതുണ്ട്. സര്‍ക്കാരിന്റെ നയനിലപാടുകളെ എതിര്‍ക്കാന്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തേണ്ടതില്ലെന്നും കോഴിക്കോട് നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. 

To advertise here,

ഫാസിസത്തോടും അതിന്റെ ഹിംസയോടുമുള്ള വെറുപ്പിനെ രാഷ്ട്രത്തോടുള്ള വെറുപ്പായി വളര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കങ്ങളോട് യോജിക്കാനാവില്ല. ഭരണകൂടത്തോട് ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുതന്നെ രാഷ്ട്രമൂല്യങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളണമെന്ന നിശ്ചയദാര്‍ഢ്യം രൂപപ്പെടുത്തേണ്ടതുണ്ട്. സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെ നേരിടേണ്ടത് സമാന്തരമായി വെറുപ്പുത്പാദിപ്പിച്ചുകൊണ്ടല്ല. ഭരണകൂടമല്ല രാജ്യം. രാജ്യത്തിന് അനുഗുണമായ നിലപാടുകളെ സര്‍ക്കാരിന് അനുകൂലമായ നിലപാടുകളായി വ്യാഖ്യാനിക്കുന്നത് അതിവായനയാണെന്നും പ്രമേയം പറയുന്നു. 

പൗരാണിക കാലം മുതല്‍ മതനിരപേക്ഷമായി നിലകൊണ്ട രാജ്യമാണ് നമ്മുടെത്. ആ പാരമ്പര്യം കളങ്കപ്പെട്ടുകൂടാ. മാറിവരുന്ന ഭരണകൂടങ്ങള്‍ക്കൊപ്പം പൗരസമൂഹവും ഇക്കാര്യത്തില്‍ ജാഗരൂകാരാവണമെന്നും എസ്.എസ്.എഫ്. ആവശ്യപ്പെട്ടു. എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ഡോ. അബൂബക്കറാണ് പ്രമേയം അവതരിപ്പിച്ചത്.