തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണമടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കാണാതായതായി കാണിച്ച് ഡിജിപി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിനെതിരെ ക്ഷേത്ര ഭരണസമിതി. മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ക്ഷേത്രത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കംവരുത്താനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം ദുരുദ്ദേശ്യപരമായ വാദങ്ങളെന്നും ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. 

To advertise here,

പോലീസ് നിയന്ത്രണത്തിലുള്ള സിസിടിവി നിരീക്ഷണത്തിലാണ് ക്ഷേത്ര പരിസരം മുഴുവനെന്നും വിലപിടിപ്പുള്ള വസ്തുക്കൾ നീക്കംചെയ്യുന്നത് സുരക്ഷാ വിഭാഗത്തിന്റെ സാന്നിധ്യത്തിൽ മാത്രമാണെന്നും അധികൃതർ അറിയിച്ചു. ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും ജീവനക്കാർ കർശനമായ പരിശോധനയ്ക്ക് വിധേയരാകുന്നുണ്ടെന്നും ഇതുവരെ ക്ഷേത്രത്തിൽ മോക്ഷണമോ ദുർവിനിയോഗമോ നടന്നിട്ടില്ലെന്നും എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

എഡിജിപി (ഇന്റലിജൻസ്) നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എസ്‌. ശ്രീജിത്ത് ഐപിഎസ് സർക്കാരിന് സമർപ്പിച്ച പ്രത്യേക റിപ്പോർട്ടിലാണ് ഭക്തർ കാണിക്കയായി സമർപ്പിച്ച ഏകദേശം 78 ഗ്രാം സ്വർണക്കട്ടികളും നാണയങ്ങളും കാണാതായതായും ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന 'വൈരനാമം' കഴിഞ്ഞ ആറുമാസമായി കാണാനില്ലെന്ന് പരാമർശമുള്ളത്. കൂടാതെ, ഔദ്യോഗിക രേഖകളൊന്നുമില്ലാതെ സ്വർണവിളക്കിന് പകരം വെള്ളിവിളക്ക് സ്ഥാപിച്ചതായും രാജകുടുംബവുമായി ബന്ധമുള്ളവർ സുരക്ഷാ പരിശോധനകൾ കൂടാതെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.