തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്​ത് വിട്ടയച്ചു.  രണ്ടാം തവണയാണ് സിദ്ദിഖ് പോലീസിന് മുന്നിൽ ഹാജരാകുന്നത്. തിരുവനന്തപുരം കന്റോൺമെന്റ്  സ്റ്റേഷനിൽ പോലീസ് കമ്മിഷണർ ഓഫീസിലെത്തിയ സിദ്ദിഖിനെ ക്രൈം ബ്രാഞ്ച് എസ്.പി മെറിൻ ജോസഫ്, മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു  ചോദ്യംചെയ്യൽ.  രണ്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സിദ്ദിഖിനെ വിട്ടയച്ചു. സിദ്ദിഖിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തേക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു.

To advertise here,

സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയതിനുശേഷം കഴിഞ്ഞ തിങ്കളാഴ്ച സിദ്ദിഖിനെ അന്വേഷണസംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ, പൊലീസ് ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാത്തതിനാൽ ചോദ്യം ചെയ്യാതെ വിട്ടയച്ചു. ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നൽകിയാണ് അന്വേഷണസംഘം അന്ന് വിട്ടയച്ചത്. 

തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചില സാഹചര്യത്തെളിവുകൾ കണ്ടെത്തിയിരുന്നു. ഇതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി സിദ്ദിഖ് ഹൈക്കോടതിയിലെത്തിയെങ്കിലും കോടതി ഹർജി തള്ളി.

ഇതിനുശേഷം ഒളിവിൽ പോയ സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചു. സിദ്ദിഖിനായി പോലീസ് തിരച്ചിൽ വ്യാപിപ്പിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രതിയെ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടണമെന്ന് നിർദേശിച്ച് സുപ്രീംകോടതി കേസ് മാറ്റിവെച്ചതോടെ സിദ്ദിഖ് എറണാകുളത്ത് അഭിഭാഷകനെ കാണാനെത്തി.

ഇതിനുശേഷവും അന്വേഷണസംഘം ചോദ്യംചെയ്യലിന് വിളിപ്പിക്കാത്ത സാഹചര്യത്തിലാണ് സിദ്ദിഖ് എവിടെ ഹാജരാകാനും തയ്യാറാണെന്നറിയിച്ച് മെയിൽ അയച്ചത്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്ന് മുൻകൂർജാമ്യഹർജി പരിഗണിക്കവേ സിദ്ദിഖിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.