കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ രക്ഷിതാക്കളെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിയുടെ അമ്മയുടെ മൃതദേഹം ഹൈന്ദവാചാരപ്രകാരം സംസ്‌കരിച്ചു. ബുധനാഴ്ചയായിരുന്നു സംസ്‌കാരം. കാലിന് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രുതിയുടെ ആഗ്രഹപ്രകാരമാണ് അമ്മയുടെ മൃതദേഹം സംസ്‌കരിച്ചത്.

To advertise here,

അമ്മയുടെ മൃതദേഹം ഹൈന്ദവാചാരപ്രകാരം സംസ്‌കരിക്കണമെന്ന് ശ്രുതി ആവശ്യപ്പെട്ടതോടെ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിച്ച പുത്തുമലയിലെ കുഴിമാടത്തില്‍നിന്ന് മൃതദേഹം പുറത്തെടുത്ത് മേപ്പാടിയിലെ മാരിയമ്മന്‍ കോവില്‍ പൊതുശ്മശാനത്തില്‍ ഹൈന്ദവാചാരപ്രകാരം സംസ്‌കരിക്കുകയായിരുന്നു. ശ്രുതിയെ ആശുപത്രിയില്‍നിന്ന് ആംബുലന്‍സില്‍ ശ്മശാനത്തിന്റെ അടുത്തേക്ക് കൊണ്ടുവരികയായിരുന്നു.

അമ്മയുടെ ചിതയെരിയുന്നത് ആംബുലന്‍സില്‍ ഇരുന്നാണ് ശ്രുതി കണ്ടത്. മൃതദേഹം കുഴിയില്‍ നിന്ന് എടുക്കുമ്പോഴും ശ്മശാനത്തില്‍ സംസ്‌കരിക്കുമ്പോഴും ജെന്‍സന്റെ പിതാവ് ജയനും ശ്രുതിക്കൊപ്പം ഉണ്ടായിരുന്നു.