അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽസ്വദേശി അർജുന് വേണ്ടി വീണ്ടും തിരച്ചിൽ.  ഡ്രഡ്ജർ ഉപയോഗിച്ചാണ് ഗംഗാവലി നദിയിൽ തിരച്ചിൽ നടത്തുന്നത്. അതിനിടെ, മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെ പുഴയിലിറങ്ങി നടത്തിയ തിരച്ചിലില്‍ തടിക്കഷ്ണം കണ്ടെത്തിയിട്ടുണ്ട്. അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്ന തടിക്കഷ്ണം തന്നെയാണ് കണ്ടെത്തിയതെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. 

To advertise here,

വെള്ളിയാഴ്ച വൈകീട്ട് 15 മിനിറ്റോളം പുഴയിൽനിന്ന് മണ്ണ് നീക്കംചെയ്തു. ലോറിയുടെ ഒരു ലോഹഭാഗം തിരച്ചിലിൽ കണ്ടെത്തിയിരുന്നു. ഐബോഡ് ഡ്രോണിന്റെ സിഗ്നൽ ലഭിച്ച ഭാഗത്താണ് തിരച്ചിൽ നടത്തുന്നത്. മൂന്നുദിവസത്തെ കരാറാണ് ഇപ്പോഴുള്ളതെന്ന് ഡ്രെഡ്ജർ കമ്പനിയുടെ എം.ഡി. മഹേന്ദ്ര ഡോഗ്രെ പറഞ്ഞു. മുങ്ങൽവിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട്. അർജുനുൾപ്പെടെ ദുരന്തത്തിൽപ്പെട്ട രണ്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. 

ഓഗസ്റ്റ് 17-നാണ് മണ്ണ് നീക്കാൻ കഴിയാത്തതിനാൽ അർജുനുവേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചത്. പിന്നീട് ദിവസങ്ങളോളം അനിശ്ചിതാവസ്ഥയിലായിരുന്നു. ഡ്രഡ്ജർ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് വരുന്നതിനാൽ ആര് പണംമുടക്കും എന്നതായിരുന്നു പ്രശ്നം.പിന്നീട് കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചിൽ പുനരാരംഭിക്കാൻ തീരുമാനമായത്.ഡ്രഡ്ജറിന്റെ വാടക ഒരുകോടി രൂപ കർണാടക സർക്കാർ വഹിക്കും.