ഇരിട്ടി: ''വിശ്വസിക്കുന്നവരെ ഞങ്ങളുടെ കാട് ഒരിക്കലും ചതിക്കില്ല. ഞാൻ എന്റെ സഹോദരിയെ കണ്ടു. എന്റെ സഹോദരിയെ തിരികെ ലഭിച്ചതിൽ സന്തോഷമുണ്ട്'' -ശരണ്യയെ ഉൾവനത്തിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ അയ്യപ്പ പറഞ്ഞു.

To advertise here,

കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തടിയണ്ടമോളിയിൽ ശരണ്യയെ ജീവനോടെ കണ്ടെത്തിയ ആഹ്ലാദം പങ്കിടുകയായിരുന്നു അയ്യപ്പ. പോലീസ്, വനംവകുപ്പ്, നക്‌സൽവിരുദ്ധ സേന, ഗ്രാമവാസികൾ, പ്രത്യേകിച്ച് പ്രാദേശിക കുഡിയ സമൂഹം എന്നിവരുടെ ശ്രമങ്ങൾ വളരെ വലുതാണ്. ശരണ്യയുടെ സുരക്ഷിതമായ തിരിച്ചുവരവിനായി കുഡിയ സമൂഹം അവരുടെ കുലദേവതയോട് പ്രാർഥിച്ചിരുന്നു. കുഡിയ സമുദായത്തിൽനിന്നുള്ള അഞ്ച് യുവാക്കളായ അയ്യപ്പ, സുബ്രഹ്‌മണി, മണികണ്ഠ, രാജു, മണി എന്നിവരുടെ സംഘമാണ് തടിയണ്ടമോളി കുന്നുകളിൽ ശരണ്യയെ കണ്ടെത്തിയത്.

''ഞങ്ങൾ കൂലിപ്പണിക്കാരാണ്. ഞങ്ങളുടെ ഉടമയായ അരീയാദ രതുവിന്റെ നിർദേശപ്രകാരം, ഞങ്ങൾ തിരച്ചിൽ ആരംഭിച്ചു. അവിടെ ഒരു ചെറിയ ക്ഷേത്രമുണ്ട്. ആ ക്ഷേത്രത്തിലേക്ക് നയിക്കുന്ന കുത്തനെയുള്ള പാതയിലൂടെ ഞങ്ങൾ നടന്നു. വർഷത്തിലൊരിക്കൽ, തേൻതേടി ഞങ്ങൾ ഈ പാതയിലൂടെ പോകും. പാത ഞങ്ങൾക്ക് വളരെ പരിചിതമാണ്. ഒരിടത്ത് നദി ഒഴുകുന്നു. കൂ... കൂ... ശരണ്യ.. ശരണ്യ. ഞങ്ങൾ ഇടയ്ക്ക് വിളിച്ചുകൊണ്ടേയിരുന്നു, ദൂരെനിന്ന് ഒരു സ്ത്രീയുടെ ശബ്ദം. പക്ഷേ, അത് അവ്യക്തമായിരുന്നു. ഉടനെ, ഞങ്ങളും ശരണ്യ കൂ... കൂ... എന്ന് വിളിച്ചു. പിന്നെ അവിടെനിന്ന് നിലവിളികൾ കേൾക്കാൻ തുടങ്ങി. ശബ്ദംകേട്ട ദിശ ഞങ്ങൾ ഉണ്ടായിരുന്നിടത്തുനിന്ന് മൂന്നുനാല് കിലോമീറ്റർ അകലെയായിരുന്നു. ഞങ്ങൾ അലറിവിളിയുടെ ദിശയിലേക്ക് നടന്നു. 20 മിനിറ്റിനുള്ളിൽ ഞങ്ങൾ പാണ്ടനമല എന്ന സ്ഥലത്തെത്തി. അവിടെ ഞങ്ങൾ കണ്ടത് ഒഴുകുന്ന രണ്ട് ഇടുങ്ങിയ നദികൾ.. പടിഞ്ഞാറുവശത്ത് ഒരു വലിയ മരം.. അതിനടുത്തുള്ള പാറയിൽ ശരണ്യ താങ്ങിനിൽക്കുകയായിരുന്നു. ഞങ്ങളെ കണ്ടയുടനെ അവൾ സന്തോഷത്താൽ പൊട്ടിക്കരഞ്ഞു.''

ശരണ്യയുടെ കൈപിടിച്ച് ആ സ്ഥലത്തുനിന്ന് കുന്നിന്റെ മറുവശത്തേക്ക് കൊണ്ടുവന്നു. ആ ഇടുങ്ങിയ പാതയിലൂടെ ഞങ്ങളോടൊപ്പം നടന്നു. കുന്നിൻപാതയിലൂടെ തടിയൻഡമോളിന്റെ അടിയിലുള്ള ബേസ് ക്യാമ്പിലെത്തി.''-അയ്യപ്പ പറഞ്ഞു നിർത്തി.

ശരണ്യയുടെ മനക്കരുത്തിനെ ചേർത്തുപിടിച്ച് കുടക് ജനത

ഇരിട്ടി: നാല് പകലും മൂന്ന് രാത്രിയും കൊടുംവനത്തിൽ മരണത്തെ മുഖാമുഖംകണ്ട് ജീവിതത്തിലേക്ക് തിരിച്ചുകയറിയ ശരണ്യയുടെ മനക്കരുത്തിനെ നമിച്ച് കുടക് ജനത. ശരണ്യയെ കണ്ടെത്താനുള്ള പ്രാർഥന മലയാളികളുടേത് മാത്രമായിരുന്നില്ല. കുടക് ജനത ഒന്നാകെയും ഒരു സംസ്ഥാന ഭരണസംവിധാനം മൊത്തമായും ആ പ്രാർഥനയ്‌ക്കൊപ്പം നിന്നതിന്റെ നല്ല വാർത്തയാണ് ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ ലോകം കേട്ടത്.

പുറത്തേക്ക് എത്തിക്കുമ്പോഴും ശരണ്യയുടെ മനക്കരുത്ത് എല്ലാവരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. വീരാജ്പേട്ട എം.എൽ.എ. എ.എസ്.പൊന്നണ്ണ രക്ഷാദൗത്യം ഏകോപിപ്പിച്ച് ഞായറാഴ്ച വൈകിട്ട് വനത്തിനുള്ളിലെത്തിയിരുന്നു. തളർച്ചയും പകർച്ചയുമില്ലാതെ ശരണ്യ എം.എൽ.എ.യ്ക്ക് ഹസ്തദാനം ചെയ്ത് നന്ദിയറിയിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ബന്ധപ്പെട്ട കെ.സി.വേണുഗോപാൽ എം.പി. ഞായറാഴ്ച ശാസ്ത്രീയമായ തിരച്ചിൽ നടത്താൻ അഭ്യർഥിച്ചിരുന്നു.