പാണക്കാട്:  മലപ്പുറത്തിന്റെ സന്ദേശം മതനിരപേക്ഷതയുടെയും മാനവ സൗഹൃദത്തിന്റേതുമാണെന്ന് സന്ദീപ് വാര്യര്‍. അത് മലപ്പുറത്തിന് കിട്ടാനുള്ള പ്രധാനപ്പെട്ട കാരണം കുടപ്പനയ്ക്കല്‍ തറവാടും പാണക്കാട് കുടുംബവുമാണ്. വലിയൊരു പ്രയത്‌നം അവരുടേതായുണ്ട്. കേരളത്തിനും രാജ്യത്തിനും മാതൃകയായിട്ടുള്ള മലപ്പുറത്തിന്റെ മാനവിക സൗഹാര്‍ദ്ദത്തിന് അടിത്തറ പാകിയത് പാണക്കാട് കുടുംബമാണ്. രാഷ്ട്രീയത്തിനപ്പുറം അത് എല്ലാവരും അംഗീകരിച്ച ഒന്നാണതെന്നും പാണക്കാട് എത്തിയ സന്ദീപ് വാര്യര്‍ പറഞ്ഞു.

To advertise here,

'അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ വാതില്‍ കത്തിനശിച്ച സമയത്ത് അവിടേക്ക് ആദ്യം ഓടിയെത്തിയത് പാണക്കാട് ശിഹാബ് തങ്ങളാണ്. അതൊക്കെ വളരെ അത്ഭുതത്തോടെ കണ്ടുനിന്ന ആളായിരുന്നു ഞാന്‍. അത്തരത്തില്‍ ഉയര്‍ന്ന ചിന്തയോടുകൂടി മനുഷ്യര്‍ തമ്മില്‍ സഹോദരങ്ങളെപോലെ പോണം. മാനവസൗഹാര്‍ദ്ദമാണ് വേണ്ടത് എന്ന സന്ദേശം എല്ലാക്കാലത്തും നല്‍കിയിട്ടുള്ള കുടുംബം. ഇതിന് മുന്നില്‍ കൂടി കടന്നുപോകുമ്പോഴൊക്കെ അത്ഭുതത്തോടെയാണ് ഞാന്‍ നോക്കി കണ്ടിട്ടുള്ളത്. ഏത് സമയത്തും ആര്‍ക്കും സഹായം ചോദിച്ച്കടന്നുവരാന്‍ കഴിയുന്ന ഹൃദയ വിശാലതയുള്ള തറവാടാണ് ഇത്. ഇന്നലെ കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത് ഇവിടേക്ക് കടന്നുവരാന്‍ സാധിക്കുമ്പോള്‍ അതില്‍ അങ്ങേയറ്റം ചാരിതാര്‍ഥ്യമുണ്ടെന്നും' സന്ദീപ് വാര്യര്‍ പറഞ്ഞു. 

ബിജെപിയുടെ ഭാഗമായി നില്‍ക്കുന്ന സമയത്ത് ബിജെപിയുടെ രാഷ്ട്രീയം ഞാന്‍ പറയുന്ന സമയത്ത് ആ കാര്യങ്ങളില്‍ ഹൃദയവേദന ഉണ്ടായിട്ടുള്ള ഒരുവിഭാഗം ആളുകള്‍ ഉണ്ടെങ്കില്‍ എന്റെ ഈ വരവ് പ്രത്യേകിച്ച് തങ്ങളുടെ അനുഗ്രഹം തേടിയുള്ള വരവ് അത്തരത്തിലുള്ളവരുടെ തെറ്റിദ്ധാരണ നീക്കാന്‍ സഹായകമാകുമെന്ന് ഞാന്‍ കരുതുന്നു. ഇനി മുന്നോട്ടുള്ള പ്രയാണത്തില്‍ ഈ കുടുംബത്തിന്റെയും തങ്ങളുടെയും അനുഗ്രഹം എനിക്ക് ആവശ്യമുണ്ട്. എന്റെ നാട്ടിലുള്ള മുസ്ലീം ലീഗിന്റെ ആളുകളും എനിക്കൊപ്പം വന്നിട്ടുണ്ട്. അവര്‍ക്ക് എന്നെക്കുറിച്ച് നല്ല ധാരണയുണ്ട്. വ്യക്തിജീവിതത്തില്‍ ആരോടും മതപരമായ വിവേചനം വെച്ചുപുലര്‍ത്തുന്ന ആളല്ല ഞാനെന്ന് അവര്‍ക്കറിയാം. ഇവിടെ നില്‍ക്കുന്ന പല ആളുകളെയും എനിക്ക് വ്യക്തിപരമായി അറിയാം. ഇവിടെ സ്‌നേഹത്തിന്റെ ഉഷ്മളതയാണ് ഞാന്‍ അനുഭവിച്ചത്. അത് പ്രകടനപരതയ്ക്കപ്പുറം ആത്മാര്‍ഥതയുടെ വലിയൊരു സാന്നിധ്യമാണ് കണ്ടത്. അതുകൊണ്ട് വലിയ ആശ്വാസമാണിപ്പോള്‍,.

ഇതെന്റെ ആദ്യത്തെ വരവാണ്. എപ്പോള്‍വേണമെങ്കിലും ഇവിടെ കടന്നുവരാന്‍ എനിക്കിവിടെ സ്വാതന്ത്ര്യം കിട്ടിയെന്നാണ് കരുതുന്നത്. ഭാര്യ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ഭാര്യയെ കൊണ്ടുവിടാനായി പോയ സമയത്ത് അവിടെവെച്ച് എന്നെ കണ്ട് തിരിച്ചറിഞ്ഞ് കൂടെ കൂട്ടിയ അനുഭവം കുഞ്ഞാലിക്കുട്ടി സാഹിബുമായുണ്ട്. ആ സ്ഥലത്ത് ഒരു പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം. എന്നെയും കൂട്ടിയാണ് അദ്ദേഹം ഉദ്ഘാടന ചടങ്ങിലേക്ക് പോയത്. എങ്ങനെയാണ് ഇദ്ദേഹത്തേപോലെയുള്ള നേതാവ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നതെന്ന് ഞാന്‍ അത്ഭുതത്തോടെ കണ്ടുനിന്ന് പോയിട്ടുണ്ട്. പഴയ പാര്‍ട്ടിയിലെ നേതാക്കളൊക്കെ ഇവരെ കണ്ട് പഠിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നുവെന്ന കാര്യവും സന്ദീപ് കൂട്ടിച്ചേര്‍ത്തു.