കൊച്ചി: ട്വൻറി ട്വൻറി എൻഡിഎയിൽ എത്തിയത്, ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബിന്‍റെ കമ്പനിയായ കിറ്റെക്സ് ഗ്രൂപ്പിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കടുപ്പിക്കുന്നതിനിടെ എന്ന് റിപ്പോർട്ട്. രണ്ടുതവണ കമ്പനിക്കെതിരേ ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ, സാബു എം ജേക്കബ് ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ട്വൻറി ട്വൻറിയുടെ എൻഡിഎ പ്രവേശനം നടക്കുന്നത്.

To advertise here,

കിറ്റെക്സ് ഗ്രൂപ്പിനെതിരേ ഫെമ നിയമലംഘനത്തിനാണ് ഇഡി കേസെടുത്തത്. വിദേശത്തേക്ക് പണമയച്ചതുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. ഇതിന്റെ ഭാഗമായി രണ്ടുതവണ നോട്ടീസ് അയച്ചെങ്കിലും സാബു എം. ജേക്കബ് ഹാജരായിരുന്നില്ല. പകരം, ചാർട്ടേർഡ് അക്കൗണ്ടന്റിനെ അയയ്ക്കുകയായിരുന്നു. വിഷയത്തിൽ അന്വേഷണം മുറുകുന്നതിനിടെയാണ് സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എൻഡിഎയുടെ ഭാഗമാകുന്നത്.

ജനുവരി 22-നാണ് ട്വൻറി ട്വൻറി എൻഡിഎയ്ക്കൊപ്പം ചേരുന്നതായി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനൊപ്പം പത്രസമ്മേളനം വിളിച്ച് സാബു എം. ജേക്കബ് പ്രഖ്യാപിച്ചത്. തുടർന്ന് അടുത്തദിവസം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തുവെച്ച് ഔദ്യോഗികമായി എൻഡിഎയുടെ ഭാഗമായി. പാർട്ടി രൂപീകരിച്ച ശേഷം ആദ്യമായാണ് ട്വന്റി ട്വന്റി ഒരു മുന്നണിയുടെ ഭാഗമായത്. ഒറ്റയ്ക്ക് നിന്നാൽ കേരളത്തെ മാറ്റിയെടുക്കാനുള്ള ശ്രമം പ്രായോഗികമാകുമോ എന്ന ആശങ്ക മൂലമാണ് എൻഡിഎയ്‌ക്കൊപ്പം ചേരാൻ തീരുമാനിച്ചതെന്നായിരുന്നു സാബു എം. ജേക്കബിന്‍റെ വിശദീകരണം.

തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിക്ക് കനത്ത ക്ഷീണമേറ്റിരുന്നു. നാലു പഞ്ചായത്തിൽ അധികാരത്തിലുണ്ടായിരുന്ന പാർട്ടിക്ക് ഇക്കുറി രണ്ടിടത്തെ ഭരണം നഷ്ടമായി. രണ്ടു ജില്ലാപഞ്ചായത്ത് ഡിവിഷനിൽ അംഗങ്ങൾ ഉണ്ടായതും ഇത്തവണ നഷ്ടമായി. കൈവശമുണ്ടായിരുന്ന ഒരു ബ്ലോക്ക്പഞ്ചായത്തും കൈവിട്ടിരുന്നു.