
പമ്പ: മകരവിളക്കിനായി എത്തുന്നവർ നിർമിക്കുന്ന പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. പർണശാലയിൽ പാചകംചെയ്യുന്നത് അപകടമുണ്ടാക്കുമെന്നതിനാലാണ് ഈ തീരുമാനം. മകരജ്യോതി ദർശനത്തിനായി തീർഥാടകർ മരച്ചില്ലകളിൽ കയറുന്നത് കർശനമായി തടയുമെന്നും മകരവിളക്ക് തീർഥാടനം സുഗമവും സുരക്ഷിതവുമായി നടത്തുമെന്നും മന്ത്രി പറഞ്ഞു.
പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധി സേനാംഗങ്ങളുടെ വേതനം കൂട്ടി നൽകുമെന്നും അരവണ പ്രസാദം ഉത്‌പാദനം വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
മകരവിളക്ക് ദിവസം കൂടുതൽ പോലീസിനെ നിയോഗിക്കും. വ്യൂ പോയിന്റുകളിൽ സുരക്ഷാവേലി സ്ഥാപിക്കും. കഴിഞ്ഞ മകരവിളക്ക് ദിവസം കെഎസ്ആർടിസി 800 ബസ് സർവീസ് നടത്തി. ഇത്തവണ കൂടുതൽ ബസുകൾ സജ്ജമാക്കും. തമിഴ്‌നാട്ടിൽനിന്നെത്തുന്ന വാഹനങ്ങൾക്ക് കുമളിയിൽ പാർക്കിങ് ഒരുക്കാൻ തമിഴ്‌നാട് വനംവകുപ്പിന്റെ സഹായം തേടും. കോട്ടയം, കോന്നി മെഡിക്കൽ കോളേജ് ആശുപത്രികളിൽ തീർഥാടകർക്കായി പ്രത്യേകം സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്.
പന്തളം കൊട്ടാരത്തിൽനിന്നാരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര സംഘത്തിന് സുഗമമായ പാത ഒരുക്കും. പാതയിൽ തടസ്സമായി നിൽകുന്ന മരച്ചില്ലകൾ വനംവകുപ്പ് മുറിച്ചുമാറ്റും. മകരവിളക്കിനുശേഷം സംഘത്തിന്റെ തിരികെയുള്ള യാത്രയിൽ വന്യജീവികൾ എത്തുന്നത് തടയാൻ നടപടി സ്വീകരിക്കും. എരുമേലി പേട്ടതുള്ളലിന് കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.യു.ജനീഷ് കുമാർ എംഎൽഎ, ദേവസ്വം സെക്രട്ടറി എം.ജി.രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, അംഗങ്ങളായ കെ.രാജു, പി.ഡി. സന്തോഷ് കുമാർ, പത്തനംതിട്ട ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, വിവിധ ജില്ലാ പോലീസ് മേധാവികളായ ആർ. ആനന്ദ്, എ.ഷാഹുൽ ഹമീദ്, എം.പി. മോഹനചന്ദ്രൻ, ശബരിമല എഡിഎം അരുൺ എസ്.നായർ, റാന്നി ഡിഎഫ്ഒ എൻ. രാജേഷ്, പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ എസ് സന്ദീപ്, ദേവസ്വം കമ്മിഷണർ ബി.സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Devaswom Minister announces enhanced safety measures, food services, and transport for the upcoming Makaravilakku festival at Sabarimala. Learn about new arrangements for pilgrims.
Published: 27 Dec 2025, 10:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented