
എറണാകുളം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തന്ത്രി കണ്ഠര് രാജീവർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും കമ്മിഷണറുമായിരുന്ന എൻ വാസുവിനും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) സമൻസ്. ഇരുവരോടും മാർച്ച് ആദ്യവാരം ഹാജരാകാനാണ് ഇഡി നിർദേശം നൽകിയിരിക്കുന്നത്. സ്വർണക്കൊള്ള കേസിൽ എസ്ഐടിയുടെ പ്രതിപ്പട്ടികയിലുള്ള മുഴുവൻ ആളുകളെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് നടപടി. ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ളവർ നേരത്തെ തന്നെ ഇഡിയുടെ നിരീക്ഷണത്തിലായിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് താനല്ലെന്നായിരുന്നു തന്ത്രിയുടെ വാദം. ബെംഗളൂരു ക്ഷേത്രത്തിലെയും ശബരിമലയിലെയും വിവരങ്ങൾ അദ്ദേഹം കോടതിയിൽ ഹാജരാക്കിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി മേൽശാന്തിയായിരുന്ന ബെംഗളൂരു ശ്രീരാംപുര അയ്യപ്പക്ഷേത്രത്തിന്റെ ഭരണസമിതിയിൽനിന്ന് വിവരങ്ങൾ ലെറ്റർപാഡിൽ എഴുതിവാങ്ങി തന്ത്രിയുടെ അഭിഭാഷകൻ ബി. രാമൻപിള്ള കോടതിയിലെത്തിച്ചിരുന്നു. പോറ്റിയും രാജീവരും തമ്മിലുള്ള ബന്ധം ഇവിടെനിന്നു തുടങ്ങുന്നു എന്ന ആരോപണം ആദ്യം ഉന്നയിച്ചത് ജയിലിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറായിരുന്നു.
1997 മുതൽ 2003 വരെയായിരുന്നു പോറ്റി ഇവിടെ മേൽശാന്തിയായിരുന്നത്. ആ സമയത്ത് താഴമൺ മഠത്തിലെ കണ്ഠര് നീലകണ്ഠരായിരുന്നു തന്ത്രി. 2005-ൽ നീലകണ്ഠര് അന്തരിച്ചു. രാജീവരോട് താന്ത്രികചുമതല ഏറ്റെടുക്കാൻ അഭ്യർഥിച്ചെങ്കിലും അദ്ദേഹം ആദ്യം ഒഴിഞ്ഞു. പിന്നീട് 2007-ലാണ് അദ്ദേഹം ബെംഗളൂരുവിലെ ക്ഷേത്രത്തിന്റെ തന്ത്രിയായത്. 2015 വരെ തുടർന്നു. താൻ തന്ത്രിയാകുമ്പോഴേക്കും പോറ്റി അവിടം വിട്ടിരുന്നു എന്നാണ് ഇതിലൂടെ രാജീവര് സ്ഥാപിച്ചത്. ഈ തെളിവുകളെ കോടതിയിൽ എസ്.ഐ.ടി.ക്ക് പ്രതിരോധിക്കാനാകാതെ വന്നപ്പോഴാണ് വിജിലസ് കോടതി ജാമ്യം അനുവദിച്ചത്.
ജാമ്യം ലഭിച്ചെന്നുമാത്രമല്ല ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ല എന്ന പരാമർശവും കോടതിയിൽനിന്നുണ്ടായി. 2018-ലെ ശബരിമല യുവതീപ്രവേശത്തെ രാജീവര് എതിർത്തതിന്റെ പ്രതികാരമായുള്ള അറസ്റ്റാണെന്നും തന്ത്രി വാദിച്ചു
Content Highlights: Enforcement Directorate summons Tantri Kandar Rajeevar and former Travancore Devaswom Board President N Vasu in the Sabarimala gold heist case. Both to appear in March
Published: 21 Feb 2026, 08:12 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented