കൊച്ചി: എറണാകുളം ജില്ലയുടെ 33-ാമത് കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന കളക്ടര്‍ ജാഫര്‍ മാലിക്കില്‍ നിന്നാണ് പുതിയ കളക്ടര്‍ ജില്ലയുടെ ചുമതല ഏറ്റെടുത്തത്.

To advertise here,

ജില്ലയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുമെന്ന് ചുമതലയേറ്റശേഷം ഡോ. രേണു രാജ് പറഞ്ഞു. കാര്യങ്ങള്‍ വിശദമായി പഠിക്കും. ജില്ലയുടെ വിവിധ പ്രശ്‌നങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഗണിക്കും. ജനപ്രതിനിധികള്‍, കോര്‍പ്പറേഷന്‍, വിവിധ സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ പ്രശ്‌നങ്ങളില്‍ ഇടപെടുമെന്നും കളക്ടര്‍ പറഞ്ഞു. 

placeholder
കളക്ടറായി ചുമതലയേറ്റ രേണുരാജ് കുടുംബത്തിനൊപ്പം

ചുമതല ഏറ്റെടുക്കാനെത്തിയ ഡോ. രേണു രാജിനെ എഡിഎം എസ്. ഷാജഹാന്‍ സ്വീകരിച്ചു. കുടുംബാംഗങ്ങളോടൊപ്പമാണ് കളക്ടറെത്തിയത്. അച്ഛന്‍ എം.കെ. രാജകുമാരന്‍ നായര്‍, അമ്മ വി.എന്‍. ലത, സഹോദരി ഡോ. രമ്യ രാജ് എന്നിവരും കളക്ടറുടെ ഭര്‍തൃ പിതാവ് വെങ്കിട്ടരാമന്‍, അമ്മ രാജം എന്നിവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

placeholder
കളക്ടറായി ചുമതലയേറ്റ രേണു രാജ്‌

ജാഫര്‍ മാലിക് പടിയിറങ്ങുന്നത് അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം നവീകരിച്ച ശേഷം

ജില്ലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന അടിയന്തരഘട്ടകാര്യ നിര്‍വഹണ കേന്ദ്രത്തിന് (ഡി. ഇ. ഒ. സി ) പുതിയ മുഖം നല്‍കിയ ശേഷമാണ് ജാഫര്‍ മാലിക്ക് ജില്ലാ കളക്ടര്‍ പദവി ഒഴിഞ്ഞത്. ജില്ലയിലുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഡി. ഇ. ഒ. സി.

വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുള്ള വീഡിയോ കോണ്‍ഫെറന്‍സിങ് സംവിധാനത്തിന്റെ നവീകരണം, പുതിയ വീഡിയോ കോണ്‍ഫെറന്‍സിങ് ക്യാമറ, വിവിധ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ടെലിവിഷനുകള്‍, രാത്രി സമയത്തു ജോലിക്കെത്തുന്നവര്‍ക്ക് വിശ്രമിക്കുന്നതിനായി കിടക്ക, ബെഡ്,  എന്നിവ കളക്ടര്‍ ക്രമീകരിച്ചു. ഡി. ഇ. ഒ. സി യുടെ പെയിന്റിംഗ് പൂര്‍ത്തിയാക്കുകയും പുതിയ കര്‍ട്ടന്‍ ഉള്‍പ്പടെയുള്ളവ സ്ഥാപിക്കുകയും ചെയ്തു.

കോവിഡ്, 2018, 2019 വര്‍ഷങ്ങളിലെ പ്രളയം ഉള്‍പ്പടെയുള്ള സുപ്രധാന പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം നിരീക്ഷിച്ചിരുന്നതും പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിച്ചിരുന്നതും ഡി. ഇ. ഒ. സി വഴിയായിരുന്നു. ഡി. ഇ. ഒ. സി യില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ മൂന്ന് ലക്ഷത്തോളം രൂപ മുതല്‍മുടക്കിയാണ് നവീകരണം പൂര്‍ത്തിയാക്കിയത്.

5500 ഫയലുകള്‍ തീര്‍പ്പാക്കി കളക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി റവന്യൂ വകുപ്പ്

ജില്ലാ കളക്ടര്‍ പദവി ഒഴിഞ്ഞ ജാഫര്‍ മാലിക്കിന് 5500 ഫയലുകള്‍ തീര്‍പ്പാക്കി യാത്രയയപ്പ് നല്‍കി റവന്യൂ വകുപ്പ്. ജില്ലയിലെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എന്ന നിലയില്‍ ജാഫര്‍ മാലിക് പ്രത്യേക താത്പര്യം കാണിച്ച സാഹചര്യത്തിലാണ് രണ്ട് ദിവസം കൊണ്ട് 5500 ഫയലുകള്‍ തീര്‍പ്പാക്കിയത്. ഫയല്‍ തീര്‍പ്പാക്കല്‍ ആരംഭിച്ചത് മുതല്‍ ബുധനാഴ്ച വരെ ജില്ലയില്‍ 92857 ഫയലുകള്‍ തീര്‍പ്പാക്കി. റവന്യൂ വകുപ്പില്‍ മാത്രമായി 47400 ഫയലുകള്‍ ആണ് തീര്‍പ്പാക്കിയത്.