കൊച്ചി: ജനക്കൂട്ടത്തിനിടയില്‍ പുരുഷന്മാരെ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും വേദി ഭരിക്കുന്നത് പുരുഷന്മാരാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊച്ചിയില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വന്‍ഷന്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

ഒരു ജനക്കൂട്ടത്തെ കാണുന്നു എന്നതിനപ്പുറത്തേക്ക് ഇവിടെ വന്നിരിക്കുന്നത് മഹിളാ കോണ്‍ഗ്രസ് ഭാരവാഹികളും പ്രവര്‍ത്തകരുമാണെന്നത് അങ്ങേയറ്റം സന്തോഷം നല്‍കുന്ന കാര്യമാണ്. ജനക്കൂട്ടത്തിനിടയില്‍ പുരുഷന്മാരെ കണ്ടുപിടിക്കുക എന്നത് വലിയ കഷ്ടപ്പാടാണ്. പക്ഷേ, വേദി ഭരിക്കുന്നത് പുരുഷന്മാരാണെന്ന ഒരു പ്രശ്‌നം മാത്രമാണുള്ളത്- രാഹുല്‍ പറഞ്ഞു. 

കോണ്‍ഗ്രസിന്റെ എല്ലാ തലങ്ങളിലും കൂടുതല്‍ സ്ത്രീകള്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയും രാഹുല്‍ ഊന്നിപ്പറഞ്ഞു. വേദിയില്‍വെച്ച് തനിക്ക് അനുവദിച്ച രണ്ട് മൈക്കുകളിലൊന്ന് രാഹുല്‍ പരിഭാഷകയ്ക്ക് കൈമാറി. തുടര്‍ന്ന് തനിക്ക് നല്‍കിയ രണ്ട് മൈക്കുകളിലൊന്ന് സ്ത്രീക്ക് നല്‍കി മാതൃക കാണിക്കുകയാണെന്ന് രാഹുല്‍ വ്യക്തമാക്കി. 

സ്ത്രീ പങ്കാളിത്തം ഒരു പ്രക്രിയയിലൂടെ സംഭവിക്കേണ്ടതാണ്. ഒരു മഹിളാ മുഖ്യമന്ത്രി ഉണ്ടാവണമെന്നതുപോലെത്തന്നെ പ്രധാനമാണ് പഞ്ചായത്തുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വോട്ട് തലത്തിലും ആയിരക്കണക്കിന് വനിതാ പ്രാതിനിധ്യമുണ്ടായിരിക്കണമെന്നത്. വനിതകള്‍ ക്രമേണ വളര്‍ന്നുവന്ന് രാഷ്ട്രീയത്തിലെ സങ്കീര്‍ണതകളെ മനസ്സിലാക്കാനും കൈകാര്യം ചെയ്യാനുമുള്ള പ്രാപ്തി കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു.