കൊച്ചി: വരുന്ന പത്തു  വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ അമ്പത് ശതമാനവും  വനിതകള്‍ ആയിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്ത്രീകളാണ് സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ മാറ്റിനിര്‍ത്തപ്പെടുന്നത്. അതിന് മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മറൈന്‍ഡ്രൈവില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

രാജ്യത്ത് ബി.ജെ.പിയും കോണ്‍ഗ്രസും എങ്ങനെയാണ്‌ സ്ത്രീകളെ പരിഗണിക്കുതെന്ന് മനസിലാക്കേണ്ടതുണ്ടെന്ന് രാഹുല്‍ പറഞ്ഞു. ആര്‍.എസ്.എസിന്റെ പ്രവര്‍ത്തകരായ വനിതകളുണ്ട്. എന്നാല്‍ ആര്‍.എസ്.എസിന്റെ അധികാരം വനിതാ നേതാക്കളുമായി പങ്കിടുന്നില്ല
കോണ്‍ഗ്രസ് പാരമ്പര്യം അങ്ങനെയല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.  

'ഇന്ത്യയെ വീണ്ടെടുക്കുവാന്‍ പെണ്‍കരുത്ത് രാഹുല്‍ ഗാന്ധിക്കൊപ്പം' എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് ഉത്സാഹ് എന്ന പേരില്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. മഞ്ചേശ്വരം മുതല്‍ പാറശാലവരെയുള്ള അമ്പതിനായിരത്തോളം വനിതാ കോണ്‍ഗ്രസ് പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് നെറ്റ ഡിസൂസ, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഹൈബി ഈഡന്‍ എം.പി., കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, കെ.പി.സി.സി. ഭാരവാഹികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

അതേസമയം മഹിളാകോണ്‍ഗ്രസ് സമ്മേളനത്തിനെത്തിയ രാഹുല്‍ഗാന്ധിക്ക് നേവല്‍ ബേസില്‍ വിമാനമിറങ്ങാന്‍ അനുമതി നിഷേധിച്ചുവെന്ന് ഡി.സി.സി. ആരോപിച്ചു. അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയാണ് കണ്‍വെന്‍ഷന് എത്തിയത്.