ഇരിട്ടി: വയനാട് എം.പി. എന്നനിലയിൽ, കേരളം ഒരു രത്നമാണെന്ന് തനിക്കറിയാമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.  തൊഴിലവസരങ്ങൾക്കും ടൂറിസത്തിനും അപാരമായ സാധ്യതകളുള്ള ഒരു സംസ്ഥാനമുണ്ടെങ്കിൽ അത് കേരളമാണ്. നിങ്ങളുടെ ഏറ്റവുംവലിയ ആസ്തി കേരളത്തിലെ ജനങ്ങളാണ്. കണ്ടുമുട്ടുന്ന മിക്ക യുവാക്കളും നല്ല വിദ്യാഭ്യാസമുള്ളവരാണ്, പക്ഷേ പലർക്കും ജോലിയില്ല. അവർക്ക് സംസ്ഥാനത്തിന് പുറത്തേക്ക് പോകേണ്ടിവരുന്നു. പത്തുവർഷമായി ജനങ്ങളെ പരിഗണിക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്, ഇരിട്ടിയിൽ പ്രചാരണ യോഗത്തിൽ പ്രിയങ്ക പറഞ്ഞു.

To advertise here,

മികച്ച ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഉണ്ടായിരുന്നിട്ടും ആരോഗ്യമേഖല തകർത്തു. സംസ്ഥാനത്തിന്റെ കടവും തൊഴിലില്ലായ്മയും റെക്കോഡ് ഉയരത്തിലാണ്. എം.പി. എന്നനിലയിൽ തന്റെ പ്രവർത്തനങ്ങൾവരെ തടസ്സപ്പെടുത്തുന്ന സാഹചര്യമുണ്ടായി. അത്‌ തന്നെ അസ്വസ്ഥപ്പെടുത്താറുണ്ട്. കേരളത്തിൽ സർവമേഖലയിലും പ്രതിസന്ധി അനുഭവപ്പെടുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നിൽ മുട്ടുകുത്തിനിൽക്കുന്നതുപോലെ പ്രധാനമന്ത്രി അമേരിക്കയുടെയും ഇസ്രയേലിന്റെയും മുന്നിൽ മുട്ടുകുത്തിനിൽക്കുകയാണ്. പ്രശ്നങ്ങൾക്കിടയിൽ നമ്മെ നയിക്കാൻ വേണ്ടത് അവയോട് വിട്ടുവീഴ്ചചെയ്യുകയും ഒളിച്ചോടുകയുംചെയ്യുന്ന ഭീരുക്കളായ നേതാക്കളല്ല, ജനങ്ങളോടൊപ്പംനിൽക്കുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമാണ് വേണ്ടത് - പ്രിയങ്ക പറഞ്ഞു.

കേരളത്തിൽ ഭരണമാറ്റം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടോ എന്ന് ജനക്കൂട്ടത്തോട് ചോദിച്ചാണ് പ്രസംഗം തുടങ്ങിയത്. വേണമെന്ന് മുന്നിലിരുന്ന ജനക്കൂട്ടം വിളിച്ചുപറഞ്ഞു. 10 വർഷംകൊണ്ട് നിങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടോ, യുവാക്കളിൽ എല്ലാവർക്കും തൊഴിലുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ഇല്ലെന്ന് ജനക്കൂട്ടത്തിന്റെ മറുപടി. തൊഴിലില്ലാത്ത ചെറുപ്പക്കാർ കൈ ഉയർത്താനായി അടുത്ത നിർദേശം. കുറേ പേർ കൈയുയർത്തിയതോടെ കേരളത്തിന്റെ സാധ്യതകൾ വിശദീകരിച്ചും അത് തകർത്തുവെന്ന് എൽ.ഡി.എഫ്. സർക്കാറിനെ കടന്നാക്രമിച്ചുമുള്ള പ്രസംഗത്തിലേക്ക് കടന്നു.

കോൺഗ്രസിന്റെ കൂറ്റൻ ത്രിവർണപതാകകളും മുസ്‌ലിം ലീഗിന്റെ ഹരിതപതാകകളുമായി പ്രവർത്തകർ ആവേശം നിറച്ചു. സ്ഥാനാർഥികളായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്, രാജു പി. നായർ എന്നിവർക്കൊപ്പം വേദിയിലെത്തിയ പ്രിയങ്ക നാലുപാടുമുള്ള ജനക്കൂട്ടത്തെ കൈവീശി അഭിവാദ്യംചെയ്തു.

കാഴ്ചയിൽ ഇന്ദിര; പ്രിയങ്കയുടെ ഒക്കത്തിരുന്ന് മറിയം റുഫൈദ്

പ്രിയങ്കാ ഗാന്ധി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ രക്ഷിതാക്കളുടെ തോളിലിരുന്ന് നാലുവയസ്സുകാരി മറിയം റുഫൈദ് കൈകളുയർത്തി. ഇത് ശ്രദ്ധയിൽപ്പെട്ട പ്രിയങ്ക പറഞ്ഞു, പ്രസംഗം കഴിഞ്ഞ് വിളിക്കാം. ഒരുമണിക്ക്‌ പ്രസംഗം നിർത്തിയപാടെ അവർ മറിയത്തെ വിളിച്ചു. ഇന്ദിരാ ഗാന്ധിയുടെ ഹെയർസ്റ്റൈലിനോട് സാമ്യമുള്ളതിനാൽ വീട്ടിൽ മറിയത്തിന് ഇന്ദിരാ ഗാന്ധി എന്ന് വിളിപ്പേരുണ്ട്. പ്രിയങ്ക ഇരിട്ടിയിൽ എത്തുന്നതറിഞ്ഞാണ് കീഴൂർ ഹസീന മൻസിലിലെ നസ്‌ലയും ഭർത്താവ് റുഫൈദും കൂടി മകളെയുംകൂട്ടി ഇരിട്ടിയിലെത്തിയത്.

കുട്ടികളുടെ സാരിയണിഞ്ഞ് ഇന്ദിരാ സ്റ്റൈലിൽ റോസാപ്പൂവുമായാണ് മറിയം എത്തിയത്. പ്രിയങ്കയുടെ അടുത്തേക്ക് പോകാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. ഇതോടെയാണ് ഉമ്മ നസ്‌ല മറിയത്തെ എടുത്തുയർത്തിയത്. പ്രസംഗം പൂർത്തിയാക്കിയശേഷം മറിയത്തെ ഒക്കത്തിരുത്തിയാണ് പ്രിയങ്ക സണ്ണി ജോസഫിനും, സജി ജോസഫിനും വോട്ടഭ്യർഥിച്ചത്. ത്രിവർണപതാകയുടെ വേഷം അണിഞ്ഞെത്തിയ പയഞ്ചേരിയിലെ അഞ്ചുവയസ്സു വയസ്സുകാരി നൈഷ്മികക്കും പ്രിയങ്കയുടെ ഒക്കത്തിരിക്കാൻ അവസരംകിട്ടി. മോഹനന്റെയും അനുഷയുടെയും മകളാണ് നൈഷ്മിക.