മലപ്പുറം: പൊന്നാനി ഹാർബർ പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഫാത്തിമ (22) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മുഹമ്മദിനെ (24) പിടികൂടിയതായി പൊന്നാനി എസ്ഐ ബിബിൻ മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു. ഫാത്തിമയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

To advertise here,

ഹാർബർ പരിസരത്ത് ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നതിനിടെ, പൊന്നാനി ഡിവൈഎസ്പി സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദിനെ പിടികൂടുകയായിരുന്നു.

മണലിൽ കമഴ്ന്ന് കിടക്കുന്ന നിലയിൽ നാട്ടുകാരാണ് ഫാത്തിമയുടെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒന്നര വർഷം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. നാല് മാസം പ്രായമായ ഒരു മകളുണ്ട്.

പ്രതിയെ വിശദമായി ചോദ്യംചെയ്തതിനു ശേഷമേ കൊലയിലേക്ക് നയിച്ച കാരണം വ്യക്തമാകൂവെന്ന് എസ്ഐ വ്യക്തമാക്കി. നടപടികൾക്കുശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും.