കോഴിക്കോട്: വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ ആര്‍.എം.പി നേതാവ് കെ.എസ് ഹരിഹരന്റെ പരാതിയില്‍ കേസെടുത്തു.കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരേയാണ് കേസെടുത്തത്.

To advertise here,

ഞായറാഴ്ച രാത്രി ഏട്ടേകാലോടെയായിരുന്നു  തേഞ്ഞിപ്പലം ഒലിപ്രംകടവിലെ ഹരിഹരന്റെ വീടിന് നേരെ ബൈക്കിലെത്തിയ സംഘം സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞത്.  ഞായറാഴ്ച വൈകീട്ടുമുതല്‍ രണ്ടുബൈക്കുകളില്‍ സംഘം പ്രദേശത്തുണ്ടായിരുന്നുവെന്ന് ഹരിഹരന്‍ പ്രതികരിച്ചിരുന്നു. 

വീടിന് മുന്നില്‍ വന്ന് അസഭ്യം പറഞ്ഞ സംഭവത്തില്‍ കെ.എസ് ഹരിഹരന്റെ മറ്റൊരു പരാതിയിലും തേഞ്ഞിപ്പാലം പോലീസ് കേസെടുത്തിട്ടുണ്ട്. അഞ്ചു പേര്‍ക്കെതിരെയാണ് കേസ്. ഞായറാഴ്ച  ഉച്ചയോടെയാണ് വടകര രജിസ്‌ട്രേഷനിലെ കാറില്‍ എത്തിയ സംഘം വീടിന് മുന്നില്‍ നിന്ന് അസഭ്യം പറഞ്ഞത്

ശനിയാഴ്ച വടകരയില്‍ നടന്ന യു.ഡി.എഫ്. പരിപാടിക്കിടെ ഹരിഹരന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. പ്രസ്താവനയില്‍ ഹരിഹരന്‍ മാപ്പു പറഞ്ഞെങ്കിലും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ  പരാതി നല്‍കുകയും ചെയ്തിരുന്നു. 

വടകരയിലെ വിവാദ അശ്ലീലവീഡിയോ വിഷയത്തില്‍ കെ.കെ. ശൈലജ, മഞ്ജുവാര്യര്‍ എന്നിവരുടെ പേരെടുത്തുപറഞ്ഞ് നടത്തിയ പരാമര്‍ശമായിരുന്നു വിവാദത്തിലായത്. 'സി.പി.എം. വര്‍ഗീയതയ്‌ക്കെതിരേ നാടൊരുമിക്കണം' എന്ന സന്ദേശവുമായി യു.ഡി.എഫും ആര്‍.എം.പി.ഐയും വടകരയില്‍ നടത്തിയ കാമ്പയിനിലായിരുന്നു ഹരിഹരന്റെ വിവാദ പ്രസംഗം.