പെരുമ്പാവൂർ: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം താഴ്‌ന്നുപറന്നതിനേ തുടർന്ന് ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുവീണു. സ്‌കൂൾ പ്രവൃത്തി സമയമല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ചുഴലിക്കാറ്റുപോലെയുള്ള ശക്തമായ കാറ്റിൽ ഓടുകൾ പറന്നുവീഴുന്നത് സ്‌കൂളിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വിമാനങ്ങളുടെ ലാൻഡിങ് റൂട്ടാണ് ഈ പ്രദേശം.

To advertise here,

ബുധനാഴ്ച വെളുപ്പിന് അഞ്ചുമണിയോടെയാണ് സംഭവം. എം.സി. റോഡിന്റെ അരികിലുള്ള സ്‌കൂളിന്റെ പഴയകെട്ടിടത്തിൽ നിന്നാണ് ഓടുകൾ പറന്നുപോയത്. ആറ് ക്ലാസ് മുറികളാണ് ഈ കെട്ടിടത്തിലുള്ളത്. സ്‌കൂളിലെ ഓഡിറ്റോറിയമായി ഉപയോഗിക്കുന്ന കെട്ടിടത്തിൽ മൂന്ന് മുറികളിലാണ് ക്ലാസുകൾ നടക്കുന്നത്. ബാക്കി ഭാഗം ഒഴിഞ്ഞുകിടക്കുകയാണ്. ഈ ഭാഗത്തെ ഓടുകളാണ് കെട്ടിടത്തിനകത്തും പുറത്തുമായി പറന്നുവീണത്. 

120 ഓളം ഓടുകൾ പറന്നുതാഴെ വീണു. പഞ്ചായത്തിലും വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിലും വിവരം നൽകിയതായി സ്‌കൂളിന്റെ ചുമതലയുള്ള എസ്.എൻ.എസ്.പി. ശാഖാ കൺവീനർ സുനിൽ പാലിശേരി പറഞ്ഞു. സമാന രീതിയിൽ ഒക്കലിൽ നിരവധി വീടുകളുടെ മേൽക്കൂരയിലെ ഓടുകളും മുൻപ് പറന്നുപോയിട്ടുണ്ട്. സിയാലിന് ഭീമഹർജി നൽകാനൊരുങ്ങുകയാണ് ഒക്കൽ നിവാസികൾ.